സോളാർ കമ്പനിയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയ കേസ്; സരിത ഉൾപ്പെടെ മൂന്ന് പേരെ വെറുതെവിട്ടു
1 min read

ടീം സോളാർ കമ്പനിയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയെന്ന കേസിൽ സരിത നായർ ഉൾപ്പെടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു. ബിജു രാധാകൃഷ്ണന്, മണി മോന് എന്നിവരായിരുന്നു മറ്റ് പ്രതികള്‍. പത്ത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് സരിതയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിന്‍സെന്റ് സൈമൺ എന്നയാൾ നൽകിയ പരാതിയിൽ 2014 ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ടീം സോളാറിന്റെ ഡീലർഷിപ്പ് തൃശൂർ, പാലക്കാട് ജില്ലകളിലായി അനുവദിക്കാമെന്ന് പറഞ്ഞ് 12 ലക്ഷം വാങ്ങി. എന്നാൽ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു കേസ്.സോളാർ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് ഇവർ പലരിൽ നിന്ന് പണം വാങ്ങിയതിൽ കേസുകളുണ്ട്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിൽ നിന്ന് 42 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്ന കേസിൽ സരിതയെ 2021 ൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളിലൊക്കെ കോടതി നടപടികൾ പുരോഗമിക്കുകയാണ്.
