കത്തിയുമായി എത്തി കെ എസ് യുവിന്റെ അക്രമ സമരം

പൊലീസ് അതിക്രമത്തിനെതിരെ എന്ന് പറഞ്ഞ് കെ എസ് യുവിന്റെ അക്രമസമരം. കല്ലും വടിയും കത്തിയുമായിട്ടായിരുന്നു കെ എസ് യു പ്രവർത്തകർ മാർച്ചിനെത്തിയത്. മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ഗുണ്ടകളായി മാറുകയായിരുന്നു കെ എസ് യു പ്രവർത്തകർ.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് വലിച്ചിടാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകർ പൊലീസിന് നേരെ കല്ലും വടിയും എറിയുകയും. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ബാരിക്കേഡ് സ്ഥാപിച്ചിരുന്ന കയർ അറുത്ത് മാറ്റുവാൻ ശ്രമിക്കുകയും ചെയ്തു. നിരവധി തവണ പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു.
മാർച്ചിനിടയിൽ സർക്കാരിന്റെ പരസ്യ ഫ്ലക്സ് ബോർഡുകൾ കെഎസ്‌യു പ്രവർത്തകർ നശിപ്പിക്കുകയും ചെയ്തു. എംജി റോഡിൽ ഉടനീളമുള്ള ബോർഡുകൾ കെ എസ് യു പ്രവർത്തകർ നശിപ്പിക്കുകയുണ്ടായി. ചെരിപ്പും കമ്പും കല്ലും ഉൾപ്പെടെ പൊലീസിന് നേരെ എറിഞ്ഞ കെ എസ് യു പ്രവർത്തകർ താൽക്കാലിക ബാരിക്കേടുകൾ നശിപ്പിക്കുകയും. പൊലീസിന്റെ ഷീൽഡ് അടിച്ച് നശിപ്പിക്കുകയും ചെയ്തു.പൊലീസിനെ പ്രകോപിപ്പിക്കുന്നതിനായി സമരത്തിലുടനീളം പരമാവധി അക്രമമാർഗങ്ങളാണ് കെ എസ് യു പ്രവർത്തകർ സ്വീകരിച്ചത്. പൊലീസിനെ പ്രകോപിപ്പിച്ച് പൊലീസ് അതിക്രമം നടത്തി എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് കെ എസ് യു ഗുണ്ടാ സംഘം മാർച്ചിലുടനീളം സ്വീകരിച്ചത്.


