അടിസ്ഥാന വര്‍ഗത്തിന് വേണ്ടി നിലകൊണ്ട ജീവിതം; അഴീക്കോടന്‍ രാഘവന് രക്തസാക്ഷിയായിട്ട് ഇന്നേക്ക് 53 വര്‍ഷം

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ അഴീക്കോടന്‍ രാഘവന് രക്തസാക്ഷിയായിട്ട് ഇന്നേക്ക് 53 വര്‍ഷം. അഴീക്കോടന്‍ രാഘവന് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സി പി ഐ എം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് ആയ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്, ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി അഴീക്കോടന്‍ രാഘവന് കുത്തേറ്റു വീണ ചെട്ടിയങ്ങാടിയിലെത്തി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. എ കെ ജി സെന്ററിന് മുന്നില്‍ മുതിര്‍ന്ന സി പി ഐ എം നേതാവ് എസ് രാമചന്ദ്രന് പിള്ള പതാക ഉയര്‍ത്തി. എ കെ ജി സെന്റര്‍ ജീവനക്കാരും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
അഴീക്കോടന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന കോണ്‍ഗ്രസിനോടും അതിനോടൊപ്പം തന്നെ രാജ്യം ഭരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തോടുമുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന് പ്രചോദനമാണ് അഴീക്കോടന്‍ സ്മരണ. അടിസ്ഥാന വര്‍ഗത്തിന് വേണ്ടി നിലകൊണ്ട ജീവിതമായിരുന്നു അഴീക്കോടന്റേത്. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1940ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നത്.
തെളിമയുള്ള രാഷ്ട്രീയം
1946ല്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ടൗണ്‍ കമ്മിറ്റിയുടെ സെക്രട്ടറിയും 1956 പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായി. തെളിമയുള്ള രാഷ്ട്രീയവും അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളും ആണ് രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചത്. അക്കാലത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടിലാക്കിയ തട്ടില്‍ എസ്റ്റേറ്റ് അഴിമതി കേസാണ് അഴീക്കോടന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്ത്തകന് നവാബ് രാജേന്ദ്രനെ പൊലീസ് ഭീകരമായി മര്‍ദിച്ചു. അഴിമതിയുടെ തെളിവായി ഉണ്ടായിരുന്ന കത്ത് അഴീക്കോടന്‍ രാഘവന്റെ കൈയില്‍ ഉണ്ടെന്ന് നവാബ് പറഞ്ഞു.
കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവമായിരുന്നു അത്. ആഭ്യന്തരമന്ത്രിക്ക് എതിരെയുള്ള അഴിമതി ആരോപണം ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ വിപുലമായ യോഗം തന്നെ വിളിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. 1972 സെപ്റ്റംബര്‍ 23ന് രാത്രി പത്തുമണിയോടെ തൃശൂരില്‍ ബസ് ഇറങ്ങിയ അഴീക്കോടന്‍ രാഘവന് താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുന്നതിനിടെയാണ് രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ കുത്തിവീഴ്ത്തിയത്.
രക്തസാക്ഷിത്വം എന്ന വാക്കിന്റെ തന്നെ പര്യായമാണ് അഴീക്കോടന്‍ രാഘവന്. അടിച്ചമര്‍ത്തപ്പെട്ട അടിസ്ഥാന വര്‍ഗത്തിനുവേണ്ടിയും അഴിമതിക്കെതിരായും മരണംവരെ പൊരുതിയ അഴീക്കോടനെ കേരളം എങ്ങനെ മറക്കാന്‍.


