ലഡാക്ക് സംഘര്‍ഷം: കേന്ദ്രം വേട്ടയാടുന്നുവെന്ന് സോനം വാങ്ചുക്; കുരുക്കു മുറുക്കാൻ കളിക്കളത്തിലേക്ക് ഇഡിയും

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുകിന് എതിരെ കുരുക്കു മുറുക്കാൻ ഇഡി യും. വാങ് ചുകിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. സോനം വാങ് ചുകിൻ്റെ എൻ ജി ഒ വിദേശത്തുനിന്നും പണം സ്വീകരിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് ഈ ഡി അന്വേഷിക്കുക. നിരവധി ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സോനം വാങ്ചുകിൻ്റെ എൻജിഒയുടെ ലൈസൻസ് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. വിഷയത്തിൽ സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഡാക്കിലെ പ്രക്ഷോഭത്തിന് പിന്നാലെയുള്ള അന്വേഷണ ഏജൻസികളുടെ ഇടപെടൽ പ്രതികാരം നടപടി എന്ന് പ്രതിപക്ഷം ആരോപിച്ചു.
കേന്ദ്രം തന്നെ വേട്ടയാടുന്നുവെന്ന് സോനം വാങ്ചുക് പ്രതികരിച്ചു. എല്ലാ പ്രശ്‌നങ്ങളും തന്റെ മേല്‍ കെട്ടിവയ്ക്കുന്നു. എന്‍ജിഒ പ്രവര്‍ത്തിച്ചത് ജനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ആണ്. ലഭിച്ച ധനസഹായം പെരുപ്പിച്ച് കാണിക്കുകയാണ് കേന്ദ്രമെന്നും സോനം വാങ്ചുക് പറഞ്ഞു.അതേസമയം ലഡാക്കിൽ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാന പദവി ആവശ്യപ്പെട്ട് ആണ് ലഡാക്കില്‍ പ്രതിഷേധങ്ങൾ നടക്കുന്നത്. സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ 50പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. 22 പൊലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരുക്കുമുണ്ടായിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഒപ്പം ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.


