മുണ്ടത്തിക്കോട് അപകടം: ‘അവയവങ്ങൾ പാതി വെന്ത അവസഥയിൽ; നിയമങ്ങളും ചട്ടങ്ങളും പുതുക്കണം’; ചർച്ചയായി ഫോറൻസിക് സർജന്റെ കുറിപ്പ്

മുണ്ടത്തിക്കോട് അപകടത്തിൽ ചർച്ചയായി ഫോറൻസിക് സർജൻ ഡോക്ടർ ഹിതേഷ് ശങ്കറിന്റെ കുറിപ്പ്. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിതെന്ന് ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞതെന്ന് ഹിതേഷ് ശങ്കർ പറയുന്നു.. പൊള്ളലുകൾക്കൊപ്പം സ്ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം ,കുടലുകൾ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു . ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം.രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നും മായുന്നില്ല്യ .
ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ ഇനി ഒരിക്കലും അനുവദിക്കരുത്.
ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിർത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും പൂർണ്ണമായി വേർതിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികളും നിർമാണം പൂർത്തിയായ സ്ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്.
വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ഓരോ നിർമ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്.

