ഡൽഹിയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ, 23 കാരൻ അറസ്റ്റിൽ

ഡൽഹിയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 21 കാരിയായ മകളെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് ഹിൽസിലുള്ള വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടിൽ മുൻപ് ജോലി ചെയ്തിരുന്ന രാജസ്ഥാൻ സ്വദേശിയായ രാഹുൽ മീണയെന്നയാളെ (23 ) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ബലാൽസംഗം ചെയ്തതിനുശേഷം മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് വിവരം.
ഇന്നലെ രാവിലെ യുവതിയുടെ മാതാപിതാക്കൾ ജിമ്മിൽ പോയിരുന്ന സമയത്താണ് പ്രതി വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വീടിനുള്ളിൽ ബലം പ്രയോഗിച്ച് പ്രവേശിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. രാഹുലിനെ ഒരു മാസം മുൻപ് ജോലിയിൽ നിന്ന് പുറത്താക്കിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതി ഓൺലൈൻ ഗെയിമുകൾക്ക് അടിമയാണെന്നും സമീപത്തുള്ള വീടുകളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് വിജയ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അയൽവാസികളിൽ നിന്ന് പരാതി ലഭിച്ചതോടെയാണ് യുവതിയുടെ കുടുംബം രാഹുലിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നുമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവ ദിവസം രാവിലെ 6:28 ന് പ്രതി യുവതിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. രാവിലെ മഞ്ഞ ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് പ്രതി യുവതിയുടെ വീടിനുള്ളിൽ പ്രവേശിച്ചതെന്നും കൃത്യം നടത്തിയതിനുശേഷം ഫുൾസ്ലീവ് മഞ്ഞ ടീ ഷർട്ടും വെള്ള പാന്റും ധരിച്ചാണ് പുറത്തേക്ക് പോയതെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്ന കാര്യത്തിലടക്കം അന്വേഷണം നടന്നുവരികയാണ്.

