യുഡിഎഫ് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രതീക്ഷ’; വിമത ഇടത് എംഎല്‍എമാര്‍.

യുഡിഎഫ് പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ വിമത ഇടത് എംഎല്‍എമാര്‍. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് മുന്നേറ്റത്തിന് ഗുണം ചെയ്തുവെന്നും സംസ്ഥാനത്തുടനീളം സിപിഐഎം വോട്ടുകള്‍ യുഡിഎഫിന് കിട്ടിയെന്നും ഇക്കാര്യങ്ങള്‍ പരിഗണിച്ച് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.’ഞാന്‍ നേടിയ വിജയത്തില്‍ യുഡിഎഫ് വളരെയേറെ സന്തുഷ്ടരാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ തന്നെ ഈ വരവ് പ്രതിഫലിച്ചുവെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. ആ നിലയ്ക്കുള്ള പരിഗണന ഞങ്ങള്‍ക്കെല്ലാം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം പറഞ്ഞു.തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ സിപിഐഎം വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തളിപ്പറമ്പിൽ പി കെ ശ്യാമളയെ പിന്തള്ളി അട്ടിമറി വിജയമാണ് ടി കെ ഗോവിന്ദൻ നേടിയത്.പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നുമാണ് പാർട്ടി വിടുമ്പോൾ ടി കെ ഗോവിന്ദന്‍ പറഞ്ഞിരുന്നത്. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

