September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 7, 2026

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് സർക്കാർ ജോലി,അവഗണിച്ച് കളിയാക്കി വിട്ടവർക്കുള്ള മറുപടിയെന്ന് യുവതി

SHARE

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടുവെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചു. ഇന്ന് തന്നെ ഓര്‍ഡര്‍ ഇറങ്ങുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അടുത്തുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആണ്. അവിടെത്തന്നെ ജോലി ലഭിക്കും. നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്ന ധാരാളം മനുഷ്യരുണ്ട്. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞവരുമുണ്ട്. അവഗണിച്ച് കളിയാക്കി വിട്ടവര്‍ക്കുള്ള മറുപടിയാണിതെന്നും അവര്‍ പ്രതികരിച്ചു.

2017ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വർഷമാണ് ഹർഷിനയ്ക്ക് വയറ്റിൽ ചുമക്കേണ്ടിവന്നത്. വേദന മാറാൻ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്റ്റംബർ 13ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിങ്ങിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്.പിന്നീട് മെഡിക്കൽ കോളേജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. തുടർന്ന് ഫെബ്രുവരി 26-ന് ഹർഷിന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. മെഡിക്കൽ കോളേജ് എസിപിയായിരുന്ന കെ സുദർനായിരുന്നു കേസ് അന്വേഷിച്ച് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടറിയേറ്റിന് മുമ്പിൽ ഹർഷിന സമരം നടത്തിയിരുന്നു.2017 നവംബർ 30-ന് ഹർഷിനയ്ക്കു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി കെ രമേശൻ (42), മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെ ജി മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ.