കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി; പിന്നിൽ പ്രണയനൈരാശ്യമെന്ന് പ്രാഥമിക വിവരം

ഇടുക്കിയിലെ കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രാവിനേഷ് (25) ആണ് കൊക്കയിലേക്ക് ചാടിയത്. ഓടി വന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. പത്തംഗ സംഘത്തോടൊപ്പമാണ് ദ്രാവിനേഷ് കൊളുക്കുമലയിൽ സൂര്യോദയം കാണാൻ എത്തിയത്. ഇന്നലെയാണ് ഇവർ മൂന്നാറിൽ എത്തിയത്. കൊളുക്കുമലയിൽ എത്തിയ സംഘം ഫോട്ടോ എടുക്കുന്നതിനും സൂര്യോദയം ആസ്വദിക്കുന്നതിനും ഇടയിൽ, ഒപ്പമുണ്ടായിരുന്നവർ പോലും പ്രതീക്ഷിക്കാത്ത വിധം ദ്രാവിനേഷ് ഓടിവന്ന് 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. തടയാൻ പോലും അവസരം ലഭിക്കാത്ത വിധം അപ്രതീക്ഷിതമായാണ് ഇയാൾ കൊക്കയിലേക്ക് എടുത്തുചാടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രണയനൈരാശ്യത്തെ തുടർന്ന് ദ്രാവിനേഷ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിന് നൽകിയ പ്രാഥമിക വിവരത്തിൽ പറയുന്നു. ഇതിൽ നിന്നും ഒരു മാറ്റം ലഭിക്കുന്നതിനായി സുഹൃത്തുക്കൾ ദ്രാവിനേഷിനെ മൂന്നാറിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
സംഭവത്തിന് പിന്നാലെ ശാന്തൻപാറ പോലീസും മൂന്നാർ ഫയർഫോഴ്സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം തിരച്ചിൽ നടത്തി. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് 400 അടി താഴ്ചയിൽ നിന്നും ദ്രാവിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊക്കയിൽ നിന്നും മുകളിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

