ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന് ഡൽഹിയിൽ ചേർന്ന ഇന്ത്യാസഖ്യത്തിന്റെ യോഗത്തിന് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. എസ്ഐആർ വിഷയത്തിൽ ചിഫ് ജസ്റ്റിന് കത്തയക്കാൻ യോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി വിലകയറ്റം, തൊഴിലില്ലായ്മ , കർഷക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.25 പാർട്ടികളാണ് ഇന്നത്തെ ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുത്തത്. മമതാ ബാനർജി ഉൾപ്പെടെയുള്ളവർ യോഗത്തിനെത്തി. രണ്ട് മാസത്തിലൊരിക്കൽ ഇന്ത്യാ സഖ്യം യോഗം ചേരും. ഓഗസ്റ്റ് എട്ടിന് ഹൈദരബാദിൽ അടുത്ത യോഗം ചേരാനും തീരുമാനിച്ചു. സഖ്യത്തിൻ്റെ പൊതുനിലപാട് എല്ലാവരും ഉയർത്തി പിടിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഐ പ്രതിനിധി പി സന്തോഷ്കുമാർ എം പി പ്രതികരിച്ചു.സഖ്യത്തിന്റെ പുനരേകീകരണമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലിയില്‍ സിപിഐഎമ്മിനെതിരെ രാഹുൽഗാന്ധി അടക്കമുള്ളവർ നടത്തിയ പരാമർശങ്ങളിൽ ഇന്നത്തെ യോഗത്തിൽ എതിർപ്പ് അറിയിക്കുമെന്ന് അറിയിച്ചിരുന്നു. ജോൺ ബ്രിട്ടാസ് എംപിയാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയിൽ വിമതനീക്കം ശക്തമായിരിക്കെ മമത ബാനർജി യോഗത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് സഖ്യം മാറിയതിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

