ഈ ഫണ്ട് വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം, വ്യക്തത വേണം, കൊടുക്കുന്ന പണത്തിന് കണക്ക് വേണം: സതീശൻ

1 min read
SHARE

തിരുവനന്തപുരം: 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളത്ത് തന്നെ സിഎംഡിആ‍ർഎഫുമായി ബന്ധപ്പെട്ട് തട്ടിപ്പുണ്ടായി. മുമ്പ് മറ്റ് പല കാര്യങ്ങൾക്ക് വേണ്ടിയും സിഎംഡിആർഎഫിലെ പണം ഉപയോഗിച്ചു. എന്നാൽ ഇപ്പോൾ നൽകുന്ന ഫണ്ട്‌ വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം. അതിന് കൃത്യമായ കണക്ക് വേണം. ഇതൊരു രാഷ്ട്രീയ വിവാദമല്ലെന്നും കുറച്ചുകൂടി വ്യക്തത ഇതിലുണ്ടാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. നിയമസഭയിലും സിഎംഡിആർഎഫിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിച്ചില്ല. കഴിഞ്ഞ തവണ കൃത്യമായി ഓഡിറ്റ്‌ ചെയ്തിട്ടില്ല. കൊടുക്കുന്ന പണത്തിന് കണക്ക് വേണം. വയനാടിനെക്കുറിച്ചുള്ള ഒരു വിശദമായ പദ്ധതി സർക്കാരിന് നൽകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം പണം നേരിട്ട് വയനാട്ടിലെ ദുരിതബാധിത‍ർക്ക് നൽകുമെന്നും ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ലെന്നും പറഞ്ഞ ബി​ഗ് ബോസ് ജേതാവ് അഖിൽ മാരാരെ സതീശൻ പിന്തുണച്ചു. പണം എങ്ങനെ നൽകണമെന്നത് അയാളുടെ ഇഷ്ടമല്ലേ എന്നും അഖിൽ മാരാർക്കെതിരെ കേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പറ്റി തെറ്റായ വാര്‍ത്തകള്‍ വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന പ്രചരണം നടത്തുന്നത് ചിലരാണ്. ദുരന്തമുഖത്തും ഇത്തരം പ്രചരണം നടക്കുന്നു. മറ്റു ഉദ്ദേശങ്ങളില്ലാത്തവരും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷാവര്‍ഷം സിഎജി ഓഡിറ്റിംഗ് നടക്കുന്ന അക്കൗണ്ടാണ് ഇത്. ഇത് വരെയുള്ള ഓഡിറ്റിംഗില്‍ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. വരവ് ചെലവ് കണക്കാക്കാന്‍ നിയമസഭയ്ക്കും അധികാരമുണ്ട്. വര്‍ഷാവര്‍ഷം സിഎജി ഓഡിറ്റിംഗ് നടക്കുന്ന അക്കൗണ്ടാണിത്. ഇത് വരെയുള്ള ഓഡിറ്റിംഗില്‍ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. വരവ് ചെലവ് കണക്കാക്കാന്‍ നിയമസഭയ്ക്കും അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.