ഇന്ത്യയില്‍ ആദ്യ വനിതസാമാജിക സ്ഥാനമേറ്റിട്ട് ഒരു നൂറ്റാണ്ട്; ശതാബ്ദി ആചരിച്ച് കേരള നിയമസഭ

1 min read
SHARE

1924 സെപ്തംബര്‍ 23നാണ് ഇന്ത്യയില്‍ ആദ്യമായി ഒരു വനിത ഒരു നിയമനിര്‍മ്മാണസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. അന്നത്തെ ദര്‍ബാര്‍ ഫിസിഷ്യനായിരുന്ന ഡോ. മേരി പുന്നന്‍ ലൂക്കോസ് തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതോടെയാണ് നിയമനിര്‍മ്മാണസഭകളിലെ സ്ത്രീപ്രാതിനിധ്യത്തിന് അടിത്തറ പാകിയത്. ആദ്യ വനിതാ സാമാജിക സ്ഥാനമേറ്റതിന്റെ ശതാബ്ദി ആചരിക്കുകയാണ് കേരള നിയമസഭ. തിരുവിതാംകൂറിലെ ആദ്യ ബിരുദധാരിണി, ലണ്ടനില്‍ നിന്ന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യ വനിത, കേരളത്തിലെ ആദ്യ സിസേറിയന്‍ ശസ്ത്രക്രിയ നടത്തിയ സര്‍ജന്‍, തിരുവിതാംകൂര്‍ ദര്‍ബാര്‍ ഫിസിഷ്യനായ ആദ്യ വനിതാസാമാജിക എന്നിങ്ങനെ പല നിലകളില്‍ ആദ്യസ്ഥാനക്കാരിയാണ് ഡോ. മേരി പുന്നന്‍ ലൂക്കോസ്. കേരള നിയമസഭയ്ക്കു വേണ്ടി, അവരെ കുറിച്ച് സഭാ ടിവി തയ്യാറാക്കിയ ‘ഡോ. മേരി പുന്നന്‍ ലൂക്കോസ്: ചരിത്രം പിറന്ന കൈകള്‍’ എന്ന ഡോക്യുമെന്ററി പതിനഞ്ചാം കേരള നിയമസഭയുടെ ഒക്ടോബര്‍ 4 മുതല്‍ ആരംഭിക്കാനിരിക്കുന്ന പന്ത്രണ്ടാം സമ്മേളനകാലയളവില്‍ റിലീസ് ചെയ്യുന്നതാണ്.