കേരളത്തിന് പൊതുവെ പ്രതീക്ഷനൽകുന്ന സന്ദർശനം’; ലോക സാമ്പത്തികഫോറത്തിൽ പങ്കെടുത്ത് മന്ത്രി പി രാജീവ് തിരികെയെത്തി
1 min read

ലോക സാമ്പത്തികഫോറത്തിൽ പങ്കെടുത്ത് മന്ത്രി പി രാജീവ് തിരികെ കേരളത്തിലെത്തി.ഇൻവെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടിക്കും കേരളത്തിന് പൊതുവെയും പ്രതീക്ഷനൽകുന്ന സന്ദർശനമായിരുന്നു ദാവോസിലേതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനത്തിന് ശേഷവും കേന്ദ്രമന്ത്രിമാർക്കും സംസ്ഥാനമുഖ്യമന്ത്രിമാർക്കും ഒപ്പം നടത്തിയ പൊതുപത്രസമ്മേളനവും കേരളത്തിന്റെ സാധ്യതകൾ വിശദീകരിക്കാനുള്ള അവസരങ്ങളായി മാറിയെന്ന് അദ്ദേഹം കുറിച്ചു.
മന്ത്രി പി രാജീവിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ദാവോസിൽ നിന്നും ഇന്നു രാവിലെ തിരിച്ചെത്തി. 20 ന് രാവിലെയാണ് ലോക സാമ്പത്തികഫോറത്തിന്റെ (വെഫ്) സ്ഥിരംവേദിയായ ദാവോസിൽ എത്തിയത്. മൈനസ് പത്ത്ഡിഗ്രി താപനിലയിലെ മഞ്ഞുപുതച്ച വഴിയിലൂടെ കേരള പവലിയനിലേക്ക് ആദ്യത്തെ യോഗത്തിന് എത്തിയത് ഉച്ചക്ക് ഒന്നരമണിക്ക്. അന്ന് മൂന്നുയോഗങ്ങൾ. രണ്ടാമത്തെ ദിവസം 25 പരിപാടികൾ, മൂന്നാമത്തെ ദിവസം 19 പരിപാടികൾ. നാലാമത്തെ ദിവസം 13 പരിപാടികൾ. ഇതിനിടയിൽ ലോകസാമ്പത്തിക ഫോറത്തിന്റെ മുഖ്യവേദിയിൽ രാഷ്ട്രഭരണാധികാരികളുൾപ്പെടെയുള്ളവരുമായി പത്തു കൂടിക്കാഴ്ചകൾ. എല്ലാം കൂടി മൂന്നര ദിവസത്തിനുള്ളിൽ 70 പരിപാടികളായിരുന്നു പ്രതിനിധി സംഘത്തിനുണ്ടായിരുന്നത്.
ലോകസാമ്പത്തിക ഫോറവുമായുള്ള കൂടിക്കാഴ്ചയായിരുന്നു ആദ്യദിവസത്തെ പ്രധാനപരിപാടി. കൊച്ചിയിലെ ഗ്രീൻഹൈഡ്രജൻവാലി പദ്ധതി ക്ലസ്റ്ററാക്കുന്ന കാര്യം ലോകസാമ്പത്തികഫോറവുമായി ആദ്യം ചർച്ചനടത്തിയത് മുംബൈയിൽ നടന്ന പ്രത്യേകയോഗത്തിലായിരുന്നു. വ്യവസായവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ആ യോഗത്തിൽ പങ്കെടുത്തിരുന്നു. അക്കാര്യം വീണ്ടും വെഫുമായി ചർച്ച ചെയ്തു. മുഖ്യവേദിയിൽ വെഫിന്റെ ഭാരവാഹികളുമായി ചർച്ച നടത്തിയപ്പോൾ തത്വത്തിൽ അംഗീകരിക്കുന്ന ക്ലസ്റ്ററിൽ കൊച്ചികൂടി ഇടം തേടുമെന്ന് ഉറപ്പാക്കി.
മന്ത്രിതല ചർച്ചകളിൽ പ്രധാനം ബഹറിൻ ഭരണാധികാരികളുമായിട്ടായിരുന്നു. ബഹറിൻ വ്യവസായമന്ത്രി, ധനമന്ത്രി, സുസ്ഥിരവികസനമന്ത്രി എന്നിവർ ഉൾപ്പെട്ട സംഘം കേരളപവലിയനിൽവന്നാണ് ചർച്ച നടത്തിയത്. ഇന്ത്യൻ പവലിയനിലെ രണ്ടാംനിലയിലെ കേരളപവലിയനിലേക്ക് മന്ത്രിമാരടങ്ങുന്ന സംഘം എത്തിയത് മറ്റുസംസ്ഥാനങ്ങൾ ശ്രദ്ധയോടെയാണ് കണ്ടത്. സൗദി പ്രതിനിധിസംഘവും കേരള പവലിയനിലെത്തി ചർച്ച നടത്തി. റോയൽകമ്മീഷൻ ചെയർമാന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. സ്വിസ് ഇന്ത്യ ചേമ്പർ ഓഫ് കോമേഴ്സ് പ്രതിനിധിസംഘവുമായ ചർച്ചയും ഫലപ്രദമായിരുന്നു. മൂന്നുസംഘവും കേരളത്തിലെ നിക്ഷേപസംഗമത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകി. അതോടൊപ്പം സംഗമത്തിന് മുമ്പായി പ്രത്യേക സംഘത്തെ അയച്ച് ഏതല്ലാം മേഖലയിൽ പുതിയ നിക്ഷേപങ്ങൾ നടത്താൻ കഴിയുമെന്ന വ്യക്തത വരുത്താമെന്നതാണ് പ്രധാനപ്പെട്ടത്. അതിനായി ഇരുഭാഗത്ത്നിന്നും പ്രവർത്തനം ഏകോപിപ്പിക്കേണ്ട വ്യക്തികളെയും ചുമതലപ്പെടുത്തുകയും ചെയ്തു.
ഇതുകൂടാതെ ലോകോത്തര കമ്പനികളുടെ പ്രതിനിധികളുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകളുണ്ടായിരുന്നു. ടെക് മഹീന്ദ്രയുടെ ലക്ഷ്മണൻ ചിദംബരവും വിപ്രോയുടെ റിഷാദ് പ്രേംജിയും ഹിറ്റാച്ചിയുടെ ഭാരത്കൗശലും ടി വി എസ് ലോജിസ്റ്റിക്സിന്റെ ചെയർമാൻ ശ്രീ ദിനേശും ഭാരത് ബയോടെക്കിന്റെ ബജാജ്’ ചെയർമാൻ സജീവ് ബജാജും കെ പിഎംജി ഗ്ലോബൽ ചെയർമാൻ ബിൽതോമസും ഹെയ്ൻകെന്റെ സിഇഒ ഡോൾവാൻ ഡെൻബ്രിക്കും ഗ്രീൻകോ എംഡി അനിൽകുമാർ ചാലമസേട്ടിയും ജുബലിയന്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ ഹരി ബാട്ടിയയും ഭാരത് ഫോർജ് ഗ്രൂപ്പിന്റെ സിഇഒ നിലേഷ് ടുംങ്കാറും യൂബർ സിഇഒ പ്രദിപ് പരമേശ്വരനും എസ്എഫ്ഐൽ ഡയറക്ടർ ജിഗ്നേഷ് സാഗ്വിയും വെൽസ്പൻ ചെയർമാൻ ബി കെ ഗോയങ്കയും സുഹാന സ്പൈസസ് സ്ഥാപകൻ ആനന്ദ് ചോർഡിയയും വരിയർഗ്രൂപ്പിന്റെ ഹിതേഷ് ദോഷിയും ആക്ചലിന്റെ ഔറകിസ്റ്റലും ജസ്റ്റിൻ ഫാറല്ലും ഉൾപ്പെടെയുള്ളവരുമായ ചർച്ചകളും പ്രതീക്ഷ നൽകുന്നതായിരുന്നു. നിക്ഷേപങ്ങളെ സംബന്ധിച്ച് പൊതുവായ ചിത്രം ഈ ചർച്ചകളിൽ വ്യക്തമായി. കൊച്ചിയിലെ സമ്മിറ്റിൽ മൂർത്ത ധാരണപത്രത്തിലേക്ക് എത്താൻ കഴിയും.
മൂന്നുഘട്ടത്തിലാണ് ഹൃസ്വപ്രസംഗങൾ നടത്തിയത്. ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനത്തിനു ശേഷവും കേന്ദ്രമന്ത്രിമാർക്കും സംസ്ഥാനമുഖ്യമന്ത്രിമാർക്കും ഒപ്പം നടത്തിയ പൊതുപത്രസമ്മേളനവും കേരളത്തിന്റെ സാധ്യതകൾ വിശദീകരിക്കാനുള്ള അവസരങ്ങളായി. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേരളത്തെ പ്രശംസിച്ചു നടത്തിയ പരാമർശം ശ്രദ്ധേയമായി. സാങ്കേതിക വിദ്യയുടെ പ്രയോഗവുമായി നൈപുണിയുമായി ബന്ധപ്പെട്ട സെഷനിൽ കേന്ദ്ര മന്ത്രി ജയന്ത്ചൗധരിക്കും കെ പിഎംജി ആഗോള ചെയർമാൻ ബിൽതോമസും ബജാജ് ചെയർമാൻ സൻജീവ്ബജാജിനൊപ്പം പങ്കെടുത്ത സെഷനിൽ ഈ രംഗത്ത് കേരളം ആർജിച്ച മികവ് വിശദീകരിക്കാനുള്ള അവസരമായിരുന്നു.
ലോകസാമ്പത്തികഫോറത്തിന്റെ പ്രധാനവേദിയിൽ യെമൻ വൈസ് പ്രസിഡന്റും റുവാണ്ട മന്ത്രിയും ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്താനും വിവിധ വ്യക്തിത്വങ്ങളുമായി പരിചയപ്പെടാനും കേരളത്തെ visible ആക്കാനും ശ്രമിച്ചു.
ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിൽ ലുലുഗ്രൂപ്പ് ചെയർമാനും നോർക്കറൂട്ട്സ് വൈസ് ചെയർമാനുമായ ശ്രീ യൂസഫലി സജീവമായ നേതൃത്വം വഹിച്ചു.
ചീഫ്സെക്രട്ടറി ശാരദ മുരളിധരനും ധനകാര്യസെക്രട്ടറി ജയതിലകും പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്ഹനിഷും കെ എസ്ഐഡിസി എംഡി ഹരികിഷോറും ഇഡി ഹരികൃഷ്ണനും പ്രശാന്തും അടങ്ങുന്നതായിരുന്നു സംഘം വിശ്രമരഹിതമായി പ്രവർത്തിച്ചു. താമസിച്ച വീടും കേരള പവലിയനും വെഫ് സമ്മേളനവേദിക്കുമിടയിലുള്ളതായിരുന്നു മൂന്നര ദിവസവും. ഉച്ചഭക്ഷണം കേരളപവലിയനിൽ തന്നെയായിരുന്നു. സമ്മേളനത്തിന്റെ സമാപനത്തിനുശേഷം ഉച്ചഭക്ഷണം നടക്കുന്ന ഹിൽ ടോപ്പിലെ ഹോട്ടലാണ് പിന്നെ കണ്ട ഏകസ്ഥലം. ഓരോനിമിഷവും ഫലപ്രദമായി നിർവഹിച്ച സമ്മേളനമായിരുന്നു ദാവോസിലേത്. ഇൻവെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടിക്കും കേരളത്തിന് പൊതുവെയും പ്രതീക്ഷനൽകുന്ന സന്ദർശനമായിരുന്നു ഇത്.
