ധൈര്യപൂർവ്വം നടിമാർ മുന്നോട്ട് വരണം, രാജ്ഭവനിലെ ജീവനക്കാരനെതിരായ ആരോപണംഖേദകരം; ഗവർണർ

1 min read
SHARE

തിരുവനന്തപുരം: രാജ്ഭവനിലെ മുൻ ജീവനക്കാരൻ്റെ സിനിമയിൽ അഭിനയിച്ചിട്ട് പണം ലഭിച്ചില്ല എന്ന നടി സോണിയ മൽഹാറിൻ്റെ ആരോപണത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏതുവിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത് എന്ന് അറിയില്ലെന്നും രാജ്ഭവനിലെ ജീവനക്കാരനെതിരെയും സമാനമായ ആരോപണം വന്നു എന്നത് ഖേദകരമെന്നും ഗവർണർ പറഞ്ഞു. ധൈര്യപൂർവ്വം നടിമാർ മുന്നോട്ട് വരുന്നത് സ്വാഗതാർഹമാണ്. പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാനാണ് നിലവിൽ താൽപര്യമെന്നും ഗവർണർ പറഞ്ഞു.

പരാതി ലഭിച്ചാൽ തന്റെ ഭരണഘടനാപരമായ പദവി വെച്ച് ചെയ്യാവുന്നതെല്ലാം ചെയ്യും. ഇതുവരെ ഒരു പരാതിയും ആരുടെ കയ്യിൽ നിന്നും ലഭിച്ചിട്ടില്ല. പരാതി നൽകാൻ പോയ നടിയോട് പൊലീസ് സഹകരിച്ചില്ല എന്നുള്ളത് സങ്കടകരമാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ട് എന്നുള്ളത് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാനുള്ള ലൈസൻസ് അല്ല. കർശനമായ അടിയന്തര സ്വഭാവത്തിലുള്ള നടപടി മുഖ്യമന്ത്രി തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്. പരാതി നൽകാനായി ആരും ഭയപ്പെടേണ്ട ആവശ്യമില്ല, ധൈര്യപൂർവം മുൻപോട്ട് വരണം. വിഷയത്തിൽ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

സിനിമാ സെറ്റിൽ നേരിട്ട ദുരനുഭവം നടി സോണിയ മൽഹാർ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി വിയിലൂടെ തുറന്നുപറഞ്ഞിരുന്നു. തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ച് 2013-ൽ ആണ് താരത്തിനുനേരെ സൂപ്പർസ്റ്റാറിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായതെന്നാണ് സോണിയ പറഞ്ഞത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർത്തിയത്. വളരെയേറെ ആരാധിച്ച ആളായിരുന്നുവെന്നും അങ്ങനെ ഒരാളിൽ നിന്നും ഇതുണ്ടായപ്പോൾ പേടിച്ചുപോയി എന്നും അവർ പറഞ്ഞു.

അായാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാം എന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു. തനിക്കിപ്പോൾ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.