അഖില്‍ നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അവാര്‍ഡ് നേടിയത്: ഇന്ദു മേനോന്‍

1 min read
SHARE

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍. ഏത് അഖിലിനേക്കാളും തനിക്ക് പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവുമെന്നും നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അഖില്‍ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നതെന്നും ഇന്ദു മേനോന്‍ പറയുന്നു. അഖിലും സംഘവും നിരന്തരം പ്രചരിപ്പിക്കുകയും സത്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കാനാണ് പോസ്റ്റിടുന്നതെന്നും അഖില്‍ നിഷ്‌കളങ്കവും അത്യധികം മാന്യവുമായ ഡിപ്ലോമാറ്റിക് പെരുമാറ്റത്തിലൂടെ തന്നെ മാത്രം വിമര്‍ശിച്ച്, ടാര്‍ഗെറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ ആരാധകര്‍ക്ക് ഇട്ടുകൊടുത്തത് തനിക്ക് മനസിലായിട്ടില്ലെന്ന് ആരും കരുതേണ്ടെന്നും ഇന്ദു മേനോന്‍ പറഞ്ഞു.ചുരുക്കപ്പട്ടികയില്‍ നിന്നും അഖിലിന്റെ പുസ്തകം തെരഞ്ഞെടുക്കാന്‍ നാല് കാരണങ്ങള്‍ക്കേ സാധ്യതയുളളുവെന്നാണ് ഇന്ദു മേനോന്‍ പറയുന്നത്. സ്വജനപക്ഷപാതം, കൈക്കൂലിയോ മറ്റ് പ്രതിഫലമോ പ്രതീക്ഷിച്ചുകൊണ്ട്, കറക്കി കുത്തിയതുകൊണ്ട്, ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് പോകാത്തത് കൊണ്ട്. ഈ നാല് കാരണങ്ങളില്‍ ഒന്നില്ലാതെ ആ പുസ്തകം അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായുമുളള സ്വജനപക്ഷപാതപരമായ ഗൂഢാലോചനയും അഴിമതിയുമാണ് അവാര്‍ഡിന് പിന്നില്‍. കൈക്കൂലിയോ പ്രതിഫലമോ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണം’- ഇന്ദു മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.നാളെ ജൂറി അംഗങ്ങള്‍ അഡള്‍ട്ട് പുസ്തകത്തിനോ പോണ്‍ പുസ്തകങ്ങള്‍ക്കോ ജനപ്രിയതയുടെ പേരില്‍ അവാര്‍ഡ് കൊടുത്താല്‍ ഞെട്ടാന്‍ പാടില്ല. അഖിലിനോട് സഹതാപമുണ്ട്. മറ്റ് മനുഷ്യര്‍ക്ക് കിട്ടേണ്ട, ഒരു രീതിയിലും തനിക്ക് അര്‍ഹമല്ലാത്ത അവാര്‍ഡ്, ഒരു ലജ്ജയുമില്ലാതെ ജൂറിയുടെ സഹായത്തോടെ തട്ടിയെടുത്ത വ്യക്തി എന്ന നിലയില്‍ നിങ്ങളുടെ നൈതികതയെയും ധാര്‍മികതയെയും ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു എന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.