ജോയിയുടെ മരണത്തില്‍ എല്ലാവരും ഉത്തരവാദികള്‍, റെയില്‍വെയുടെ വീഴ്ച കേന്ദ്രത്തെ അറിയിക്കും: മന്ത്രി

1 min read
SHARE

തിരുവനന്തപുരം: ജോയിയുടെ മരണത്തില്‍ എല്ലാവരും ഉത്തരവാദികളാണെന്ന് മന്ത്രി എം ബി രാജേഷ്. ആമയിഴഞ്ചാന്‍ തോട് അപകടത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടിണ്ട്. റെയില്‍വെക്ക് പറയാനുള്ളത് അമിക്കസ് ക്യുറിയോട് പറയട്ടെ. സംഭവത്തില്‍ റെയില്‍വേ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അപകടത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. റെയില്‍വേയുടെ ഈ സമീപനം തിരുത്തണമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ഇടപെടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കണം. സംഭവത്തില്‍ റെയില്‍വേയുടെ വീഴ്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അതിനു ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകും. ഒരു തരത്തിലും ഇനി വീഴ്ച അനുവദിക്കില്ല. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവം ഉണ്ടാകുമ്പോള്‍ വിമര്‍ശനവുമായി ചിലര്‍ വരും. പിന്നെ ചര്‍ച്ചയാകും. വിമര്‍ശനങ്ങള്‍ നല്ലത് തന്നെ. എന്നാല്‍ ഈ വിമര്‍ശിക്കുന്നവര്‍ തന്നെ പലപ്പോഴും ചിലകാര്യങ്ങള്‍ക്ക് തടസം നില്‍ക്കും. കേരളത്തിലെ മാലിന്യ നിര്‍മാര്‍ജനത്തില്‍ ഒന്നും നടക്കുന്നില്ല എന്ന വാദം തെറ്റാണ്. മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നുണ്ട്. ബ്രഹ്‌മപുരത്ത് അടക്കം ഈ മാറ്റം പ്രകടമാണെന്ന് മന്ത്രി പറഞ്ഞു.