ഇടത് മുന്നണി തുടർഭരണത്തിന് തയ്യാറെടുക്കുമ്പോൾ അധികാരത്തെച്ചൊല്ലി തമ്മിലടിക്കുകയാണ് കോൺഗ്രസ്: എം വി ഗോവിന്ദൻ മാസ്റ്റർ
1 min read

ഇടത് മുന്നണിയുടെ തുടർച്ചയായ മൂന്നാം വട്ട ഭരണത്തിന് കളമൊരുങ്ങുമ്പോഴും കോൺഗ്രസിനുള്ളിൽ അധികാരത്തെച്ചൊല്ലി തമ്മിലടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ തുല്യതയെക്കുറിച്ച് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നുവെന്നും ആരും പ്രകോപിതരാകേണ്ടന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ തുല്യത എന്നത് അനിവാര്യമാണെന്നും അതിനെ കുറിച്ച് പറയുമ്പോൾ ചിലർ പ്രകോപിതരാവുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
അധികാരത്തെ ചൊല്ലി കോൺഗ്രസ്സിൽ തമ്മിലടി മൂർച്ചിക്കുകയാണ്. 2021 ലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാൽ ജനങ്ങൾ എൽ ഡി എഫിന് തുടർ ഭരണം നൽകി. 202 ലും വിജയിപ്പിച്ച് എൽ ഡി എഫിനെ മൂന്നാം വട്ടവും ജനങ്ങൾ അധികാരത്തിലെത്തിക്കുമെന്നും എം വി ഗോവിന്ദൻ മാസറ്റർ പറഞ്ഞു.പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷണൻ നഗറിൽ സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. തുടർന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കളും സമ്മേളന പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 16 ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 371 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മറ്റിയിലെ 46 അംഗങ്ങളും ഉൾപ്പെടെ 417 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ 3 വർഷക്കാലത്തെ പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനങ്ങളും നേട്ടകോട്ടങ്ങളും വിശകലനം ചെയ്യുന്ന പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അവതരിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടക്കും. 27 ന് നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . പി ബി അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
