മൊബൈൽ ഷോപ്പിൽ വ്യാജ ആധാർ കാർഡ് നിർമാണം; അസം സ്വദേശി അറസ്റ്റിൽ

1 min read
SHARE

 

കൊച്ചി: പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ ഹരിജുൾ ഇസ്ലാമാണ് പിടിയിലായത്. മൊബൈൽ ഷോപ്പിൽ സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയാണ് പ്രതി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ‘ഓപ്പറേഷന്‍ ക്ലീന്‍’ന്റെ ഭാഗമായുള്ള പരിശോധനയിലാണ് പിടികൂടിയത്.

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയിലാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. അസം മൊബൈല്‍ ഷോപ്പിലാണു വ്യാജരേഖ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്ലാമിനെ(:26:) പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി റെയ്ഹാനുദീനെ (:20:) കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.പണം നല്‍കിയാല്‍ ഏതു പേരിലും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നൽകും. പ്രധാനമായും അതിഥിത്തൊഴിലാളികള്‍ക്കാണ് ഇയാള്‍ രേഖകള്‍ നിര്‍മിച്ചു നല്‍കുന്നത്. മൊബൈല്‍ ഷോപ്പില്‍ സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്ത് മറ്റുള്ളവരുടെ ഫോട്ടോ പതിപ്പിച്ചാണ് പ്രതി വ്യാജ തിരിച്ചറിയല്‍ രേഖകൾ നിർമ്മിച്ചത്. ഒരേ ഫോട്ടോ ഉപയോഗിച്ചു വിവിധ പേരുകളില്‍ നിര്‍മിച്ച വ്യാജ ആധാര്‍ കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തു. ആധാര്‍ കാര്‍ഡുകള്‍, ലാപ്‌ടോപ്, പ്രിന്റര്‍, മൊബൈല്‍ ഫോണുകള്‍, അര ലക്ഷത്തോളം രൂപ എന്നിവയും പിടികൂടി. സംഭവത്തില്‍ കൂടുതല്‍ പ്രതികളും മൊബൈല്‍ ഷോപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.