മെഡിക്കൽ റെപ്രസെന്റേറ്റീവുമാർക്ക് വിലക്ക്; കേന്ദ്ര നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ ബാധകമാക്കി ഉത്തരവിറങ്ങി
1 min read

ദില്ലി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മെഡിക്കൽ റെപ്രസെന്റേറ്റീവുകൾക്ക് വിലക്ക്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) സുനിത ശർമ ഉത്തരവിറക്കി. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും മെഡിക്കൽ റെപ്രസെന്റേറ്റീവുമാർക്ക് ആശുപത്രികളിൽ വിലക്കേർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
അസേമയം ചികിത്സകൾ, മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധന എന്നിവ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ കമ്പനി പ്രതിനിധികൾക്ക് ഇ-മെയിലിലൂടെയോ മറ്റ് എന്തെങ്കിലും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ ഡോക്ടർമാരെ അറിയിക്കാമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം മെഡിക്കൽ റെപ്രസന്റേറ്റീവുമാർക്ക് പൂർണ വിലക്കേർപ്പെടുത്തിയ നടപടിയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.
കമ്പനി പ്രതിനിധികളെ പൂർണമായി വിലക്കുന്നതിന് പകരം അവരുടെ പ്രവർത്തനത്തിന് നിയന്ത്രണമാണ് വേണ്ടതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻദേശീയ പ്രസിഡന്റ് വിനയ് അഗർവാൾ പറഞ്ഞു. ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് വേണ്ടി ഡോക്ടർമാക്ക് സമ്മാനങ്ങൾ നൽകുകയോ അതുപോലുള്ള തെറ്റായ രീതികളിലേക്ക് കടക്കുകയോ ചെയ്താൽ നടപടിയെടുക്കണം. അതിന് പകരം ഉത്പന്നങ്ങളെക്കുറിച്ച് സംസാരിക്കാൻ പോലും അനുവദിക്കാതെ പൂർണമായ വിലക്ക് ഏർപ്പെടുത്തുന്നത് ശരിയാൻണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
