ദില്ലിയിൽ രണ്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ചു
1 min read

ദില്ലിയിൽ 2 സ്കൂളുകളിൽ ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് വിദ്യാർത്ഥികളെ തിരിച്ചയച്ചു. ഡിപിഎസ് ആർകെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഇതോടെ വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഈ സമയം സ്‌കൂൾ ബസുകൾ വരികയും, കുട്ടികളെ സ്‌കൂളിൽ വിടുന്നതിനായി രക്ഷിതാക്കൾ സ്‌കൂളിലെത്തുകയും, അസംബ്ലിക്കായി ജീവനക്കാർ തയ്യാറെടുക്കുന്നതുമായ തീരക്കേറിയ സമയമാണ്. ഇതിനിടെയാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിക്കുന്നത്. ഡൽഹി ഫയർ ഡിപ്പാർട്ട്‌മെൻ്റിന് രാവിലെ 6:15 ന് ജിഡി ഗോയങ്ക സ്‌കൂളിൽ നിന്ന് ആദ്യ കോൾ ലഭിച്ചു, തുടർന്ന് 7:06 ന് ഡിപിഎസ് ആർകെ പുരത്ത് നിന്ന് മറ്റൊരു കോൾ ലഭിച്ചു. ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പൊലീസ് എന്നിവരടക്കം സ്‌കൂളിലെത്തി തെരച്ചിൽ നടത്തി. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഇക്കഴിഞ്ഞ ഒക്ടോബറിൽ, രോഹിണിയിലെ പ്രശാന്ത് വിഹാറിലെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌കൂളിന് പുറത്ത് സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതിനെത്തുടർന്ന്, അടുത്ത ദിവസം, ഒക്ടോബർ 21 ന്, ചൊവ്വാഴ്ച രാവിലെ 11 മണിയോടെ എല്ലാ സിആർപിഎഫ് സ്കൂളുകളിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി സ്കൂളുകൾക്ക് ഇമെയിൽ ലഭിച്ചു. ഉടൻ തന്നെ അന്വേഷണം ആരംഭിച്ചതോടെ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
