തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനൊരുങ്ങി കേന്ദ്രം; സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 23446 കോടി
1 min read

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ. പദ്ധതിക്ക് കീഴിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുള്ള വിഹിതത്തിൽ കേന്ദ്രസർക്കാർ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതായി പാർലമെന്ററി സ്ഥിരം സമിതിയുടെ റിപ്പോർട്ട്. കഴിഞ്ഞമാസം 15 വരെ 23446 കോടിയിലധികമാണ് കുടിശ്ശിക. തൊഴിൽ ദിനങ്ങൾ ഉയർത്തണമെന്നും വേതനം വർദ്ധിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുള്ള വിഹിതത്തിൽ കഴിഞ്ഞമാസം 15 വരെ കേന്ദ്രസർക്കാർ വരുത്തിയത് 23446 കോടിയിലധികം കുടിശ്ശികയെന്നാണ് പാർലമെന്ററി സമിതിയുടെ കണ്ടെത്തൽ. ഇത് നിലവിലെ ബജറ്റിന്റെ 27.26 ശതമാനമാണ്.അതായത് അനുവദിച്ച ഫണ്ടിന്റെ നാലിലൊന്നിൽ കൂടുതൽ മുൻ വർഷങ്ങളിലെ കുടിശിക തീർക്കാൻ ഉപയോഗിക്കേണ്ടിവരും. തത് ഫലമായി നടപ്പ് സാമ്പത്തിക വർഷത്തെ യഥാർത്ഥ പ്രവർത്തന ബജറ്റ് 62,553 കോടി രൂപയായി കുറയും, ഇത് പദ്ധതി ഫലപ്രദമായി പ്രവർത്തിക്കാനുള്ള ശേഷി കുറയ്ക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രസർക്കാർ വിഹിതം വിതരണം ചെയ്യുന്നതിൽ തുടർച്ചയായ കാലതാമസം വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. വേതനത്തിൽ ഈ വർഷം ഫെബ്രുവരി 15 വരെ 12219 കോടിയിലധികമാണ് കുടിശ്ശിക. തൊഴിലുറപ്പ് സാമഗ്രികൾക്കുള്ള 1227.09 കോടിയും കുടിശ്ശികയാണ്. തൊഴിലുറപ്പു ദിനങ്ങൾ നൂറിൽനിന്ന്150 ആയി ഉയർത്തണമെന്നും വേതനം വർദ്ധിപ്പിക്കണമെന്നും പാർലമെന്ററി സമിതി ശുപാർശ ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ വേതനത്തിലും വ്യത്യാസമുണ്ട്.
ആയതിനാൽ വേദന പരിഷ്കരണത്തിന്റെ മാനദണ്ഡങ്ങൾ മാറ്റണം. ആധാർ അധിഷ്ഠിത വേതന വിതരണം നിർബന്ധമാക്കരുത് എന്നും കമ്മിറ്റി ചൂണ്ടിക്കാണിച്ചു. അതേസമയം തൊഴിൽ കാർഡ് ഇല്ലാതാക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞു മാറിയിരുന്നു. 2021 മുതൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പശ്ചിമബംഗാളിനുള്ള ഫണ്ട് തടഞ്ഞു വച്ചിരുന്നു. അതുകൂടാൻ അനുവദിക്കണമെന്നും കമ്മറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
