June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 17, 2025

ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് വാർത്ത സമ്മേളനം നടത്തി

1 min read
SHARE

 

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാരെ വെള്ളപൂശാനാണ് സിപിഎം ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണമുന്നയിച്ച ടി.വി പ്രശാന്തന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അന്വേഷണസംഘം അതിനു തയ്യാറായിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറയുന്നത്. പിണറായി വിജയന്റെ കീഴിലുള്ള പോലീസാണ് ഈ കേസന്വേഷിക്കുന്നത്. പ്രശാന്തനെ നുണപരിശോധനയക്കു വിധേയനാക്കാന്‍ നടപടിയെടുക്കേണ്ടത് അന്വേഷണോദ്യോഗസ്ഥരാണ്. അവരതിനു തയ്യാറാകുന്നില്ല. വെറുതേ പുകമറ സൃഷ്ടിച്ച് നവീന്‍ബാബുവിനെ കൈക്കൂലിക്കാരനായി മുദ്രകുത്തുകയെന്ന അജണ്ടയാണ് ഇതിനു പിന്നിലുള്ളത്. ഒട്ടേറെ ബിനാമി ഇടപാടുകള്‍ പുറത്തു വന്നിട്ടും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കാന്‍ സിപിഎം നേതൃത്വം നിരന്തരം ശ്രമിക്കുകയാണ്. ദിവ്യക്കു മാത്രമല്ല , പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും ബിനാമി ഇടപാടുകളില്‍ പങ്കുണ്ടെന്നതു കൊണ്ടാണ് ദിവ്യയെ സംരക്ഷിക്കാന്‍ സിപിഎം നേതൃത്വം വല്ലാതെ വെപ്രാളം കാണിക്കുന്നത്. ദിവ്യയെ പിണക്കിയാല്‍ പലരുടേയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയം സിപിഎം നേതൃത്വത്തിനുണ്ട്.

ആലപ്പുഴ ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതിയായി മൂന്നു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മരുമകള്‍ ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ ഭരണപക്ഷത്തുള്ള ഒരു മന്ത്രിയുടെ ഇടപെടല്‍ ചര്‍ച്ചയാകുന്നുണ്ട്. കൂട്ടുപ്രതികള്‍ക്കു ലഭിക്കാത്ത പരിഗണന ഷെറിനു മാത്രം ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണം. കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയാണ് ഷെറിനെ വിട്ടയക്കാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്. സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ ഉള്‍പ്പെട്ട സമിതി ഷെറിനു വേണ്ടി മാത്രം ഇങ്ങനെയൊരു ശുപാര്‍ശ നല്‍കിയത് ഉന്നത കേന്ദ്രങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നു വ്യക്തമാണ്. മാസങ്ങളായി പരോള്‍ ലഭിക്കുന്നില്ലെന്നും പരോള്‍ അനുവദിക്കണമെന്നും കണ്ണൂര്‍ വനിതാ ജയിലിലെ മറ്റു രണ്ടു തടവുകാര്‍ നല്‍കിയ അപേക്ഷ ഇതേ ഉപദേശകസമിതി അംഗീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഉന്നതസ്വാധീനമുള്ളവര്‍ക്കു മാത്രം പരിഗണനയെന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. നല്ലനടപ്പുകാരിയെന്ന് ഇപ്പോള്‍ ജയില്‍ വകുപ്പ് അംഗീകരിക്കുന്ന ഷെറിനെ മുന്‍പു രണ്ടു ജയിലുകളില്‍നിന്നു മാറ്റി കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചതെന്തു കൊണ്ടാണെന്നു കൂടി വ്യക്തമാക്കണം.
ജയിലിനെ സിപിഎം രാഷ്ട്രീയവത്കരിക്കുകയാണ്. പെരിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കാണാനും പിന്തുണ അറിയിക്കാനും ജയിൽ ഉപദേശക സമിതി അംഗമായ പി.ജയരാജൻ ചെന്നതൊക്കെ ഇതിനുദാഹരണമാണ്. സി പി എമ്മിൻ്റെ സ്വന്തക്കാർക്ക് മാത്രം പരമാവധി ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനാണ് ജയിൽ ഉപദേശക സമിതിയെ പാർട്ടി ഉപയോഗപ്പെടുത്തുന്നത്.

പാര്‍ട്ടി സമ്മേളനത്തിന് തോരണങ്ങള്‍ കെട്ടുന്നതിനോടോ സമ്മേളനസ്ഥലം അലങ്കരിക്കുന്നതിനോടോ കോണ്‍ഗ്രസിനു വിയോജിപ്പില്ല. എന്നാൽ
തളിപ്പറമ്പില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ പലയിടങ്ങളിലും സുഗമമായ വാഹനഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും തടസമായി ബോര്‍ഡുകളും കമാനങ്ങളും തോരണങ്ങളും സ്ഥാപിക്കുകയാണ്. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ഫ്‌ളെക്‌സുകളും നീക്കുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശം ഹൈക്കോടതി പലതവണ പുറപ്പെടുവിച്ചിട്ടും അതു പാലിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. മറ്റു പാര്‍ട്ടികള്‍ ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കോടതി ഉത്തരവിന്റെ പേരു പറഞ്ഞ് നടപടിയെടുക്കാന്‍ പാഞ്ഞെത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സിപിഎമ്മിന്റെ പരസ്യമായ നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുകയാണ്. അഥവാ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെയാകട്ടെ ഭരണത്തിന്റെ പിന്‍ബലത്തില്‍ സിപിഎം നേതാക്കള്‍ ഓഫീസുകളില്‍ കയറി വധഭീഷണി മുഴക്കുന്ന സ്ഥിതിയും. പിണറായി പഞ്ചായത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ചെന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ഡിജിപിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം അനധികൃത ബോര്‍ഡുകളും ഫ്‌ളെക്‌സുകളും നീക്കം ചെയ്യാനെത്തിയ പഞ്ചായത്ത് അധികൃതരെ സിപിഎം പിണറായി ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് ഓഫിസിലെത്തി കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതാണ്.
അനധികൃത ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവുണ്ട്. ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയം പങ്കെടുക്കുന്ന സമ്മേളനത്തിലെ നിയമലംഘനം തടയാന്‍ പോലീസുദ്യോഗസ്ഥര്‍ക്കു ധൈര്യം കാണില്ല. പക്ഷപാതപരമായ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ല.

You may have missed