ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ പി കൃഷ്ണകുമാർ അന്തരിച്ചു
1 min read

ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസ്സായിരുന്നു. കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ടുള്ള പ്രഗത്ഭരിൽ ഒരാളാണ് ഡോ. കൃഷ്ണകുമാർ. ഇംഹാൻസിനെ ഇന്ന് കാണുന്ന രീതിയിൽ വളർത്തിയെടുത്തത് അദ്ദേഹമാണ്. സർക്കാർ ഉടമസ്ഥതയിൽ സ്വയം ഭരണാധികാരമുള്ള ആരോഗ്യ സ്ഥാപനമായ ഇംഹാൻസിൽ 2006 മുതൽ ഡയറക്ടറാണ് കൃഷ്ണകുമാർ.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കൊടോളിപ്പുറത്താണ് ജനനം. പട്ടാന്നൂർ കെപിസി ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസിയും കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പാസായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പീഡിയാട്രിക്സിൽ ഡിസിഎച്ചും ഡിഎൻബിയും നേടി. വൈദ്യശാസ്ത്ര രംഗത്തെ അശാസ്ത്രീയതകൾ അവസാനിപ്പിക്കാനുള്ള വിദ്യാർഥി സമരത്തിൽ സജീവ പങ്ക് വഹിച്ചു. കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലെ മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്താനുള്ള സമരവും പുരോഗമനപരമായ മാറ്റങ്ങൾക്ക് വഴിവെച്ചു.
കുട്ടികളിലെ മാനസിക വൈകാരിക പ്രശ്നങ്ങളിലുള്ള താൽപ്പര്യമാണ് സൈക്യാട്രിയിൽ എംഡി ചെയ്യാൻ പ്രേരണയായത്. മദ്രാസ് മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്തിലായിരുന്നു പഠനം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ അധ്യാപകനായി.
ഡോ. കൃഷ്ണകുമാർ ചുമതലയേൽക്കുന്ന സമയത്ത് വളരെ ചെറിയ സ്ഥാപനമായിരുന്നു ഇംഹാൻസ്. ഇന്ന് പിജി – പിഎച്ച്ഡി സെൻ്ററുകൾ വരെയുണ്ട്. ഭാര്യ: ഡോ. ഗീത ഗോവിന്ദരാജ് കോഴിക്കോട് മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗം പ്രൊഫസറാണ്.
