അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ ആന അവശനിലയിൽ; അരികൊമ്പനായി നിർമ്മിച്ച കൂട്ടിലെത്തിച്ച് പരിശോധിക്കും
1 min read

അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന അവശനിലയിൽ. ആരോഗ്യ നില മോശമായി ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് ആനയെന്നാണ് വിലയിരുത്തൽ. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടായെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടി കൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി.
രണ്ടുവർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയാകും എന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ്. കൂട് വിദഗ്ധസംഘം പരിശോധിച്ച് വരികയാണ്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു.
തുടർന്ന് അരുൺ സക്കറിയയും സംഘവും എത്തി മയക്കുവെടി വെച്ച് പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആനയുടെ അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ആനയുടെ അവസ്ഥ വിലയിരുത്തി വീണ്ടും ചികിത്സ നടത്താൻ തീരുമാനമാകുന്നത്.
