ഹെഡ്‌ഗേവാർ വിവാദം; പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം

1 min read
SHARE

 

 

ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്. ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്.

കയ്യാങ്കളിക്കിടയിൽ നഗരസഭയിലെ മൈക്കുകൾ തകർക്കുകയായിരുന്നു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയർപേഴ്‌സനെ ബിജെപി അംഗങ്ങൾ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റുകയായിരുന്നു.

നിലവിൽ പ്രതിഷേധം ചെയർപേഴ്‌സന്റെ മുറിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ആദ്യം യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ നഗരസഭയിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു.

കൗൺസിൽ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം തുടങ്ങിയത്. നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നത് അംഗീകരിക്കില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടന്നത്.

എന്നാൽ പ്രമേയം പാസാക്കിയെന്നും ഭൂരിപക്ഷം ഉണ്ടെന്നും ചെയർപേഴ്സൺ പിന്നീട് പ്രതികരിച്ചു. നഗരസഭയ്ക്ക് പുറത്ത് സിപിഐഎം പ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു.

കൗൺസിൽ ഹാളിനകത്ത് എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണ് കരിങ്കൊടി കാണിച്ചിരുന്നു. പിന്നാലെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.