വാടകക്കൊലയാളിക്ക് രണ്ട് ലക്ഷം നൽകി ഭർത്താവിനെ കൊന്നു: യുപിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല
1 min read

മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് വീപ്പയിലാക്കി സിമൻ്റിട്ടുറപ്പിച്ച വാർത്തയ്ക്ക് പിന്നാലെ ഇപ്പോഴിതാ യുപിയിൽ നിന്ന് മറ്റൊരു അരുംകൊലയുടെ വാർത്ത കൂടി പുറത്ത് വരുന്നു. കാമുകൻ്റെ സഹായത്തോടെ വാടകക്കൊലയാളിയെ വെച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.മീററ്റിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. വിവാഹം നടന്ന് വെറും രണ്ടാഴച കഴിഞ്ഞപ്പോഴാണ് പ്രഗതി യാദവ് എന്ന യുവതി കാമുകനൊപ്പം ഭർത്താവിനെക്കൊല്ലാൻ ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്തത്.കഴിഞ്ഞ നാല് വർഷമായി അനുരാഗ് യാദവെന്ന എന്ന യുവാവുമായി പ്രഗതി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബത്തിൻ്റെ നിർബന്ധ പ്രകാരം യുവതി ഈ മാസം ദിലീപ് യാദവ് എന്ന യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ യുവതി ഒട്ടും തൃപ്തയായിരുന്നില്ല. ഇത്തരത്തിൽ വിവാഹ ബന്ധത്തിൽ അസന്തുഷ്ടയായതിനാലും കാമുകനോടൊപ്പം ജീവിക്കാൻ താത്പര്യമുള്ളതിനാലുമാണ് പ്രഗതി കാമുകനൊപ്പം ഭർത്താവിലെ കൊല്ലാൻ പദ്ധതിയിട്ടത്. ദിലീപ് സമ്പന്നനാണെന്നും അദ്ദേഹത്തിന്റെ മരണശേഷം ഒരുമിച്ച് സമ്പന്നമായ ജീവിതം നയിക്കാമെന്നും അനുരാഗിനോട് യുവതി പറഞ്ഞു. തുടർന്ന് കൊല നടത്താൻ പ്രഗതി പ്രഗതി അനുരാഗിന് ഒരു ലക്ഷം രൂപ നൽകി. കൊലപാതകം നടത്താൻ അനുരാഗ് റാംജി നഗർ എന്ന വാടകക്കൊലയാളിക്ക് 2 ലക്ഷം രൂപയും നൽകി.മാർച്ച് 19നാണ് ഇവരുടെ ക്വട്ടേഷൻ പ്രകാരം ദിലീപിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് തിരികെ മടങ്ങവേ പട്ന കനാലിനടുത്ത് ഒരു റോഡരികിലെ ഹോട്ടലിൽ ദിലീപ് വണ്ടി നിർത്തിയിരുന്നു. ആ സമയം ബ്രേക്ക് ഡൌണായ വാഹനം നന്നാക്കാൻ സഹായം വേണമെന്ന വ്യാജേന സമീപിച്ചാണ് ക്വട്ടേഷൻ സംഘം കൊലപാതകം നടത്തിയത്.വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി വെടിവെച്ച ശേഷം ഇവർ ഇയാളെ പിന്നീട് ഒരു കൃഷിയിടത്തിൽ ഉപേക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ നിലയിൽ നാട്ടുകാർ അദ്ദേഹത്തെ കണ്ടെത്തിയ ശേഷം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും എത്തിച്ചെങ്കിലും ചികിത്സയിൽ തുടരവേ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്. ദിലീപിനെ മോട്ടോർ സൈക്കിളിൽ കൊണ്ടുപോകുന്നതായി കാണിക്കുന്ന നിർണായക തെളിവുകൾ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചു. ഇതിലൂടെയാണ് പൊലീസ് ക്വട്ടേഷൻ സംഘാംഗം റാംജി നഗറിനെ തിരിച്ചറിഞ്ഞത്.പിന്നാലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റാംജിയെയും അനുരാഗിനെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, ഇരുവരും കുറ്റകൃത്യത്തിലെ തങ്ങളുടെ പങ്ക് സമ്മതിച്ചു. പ്രഗതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരം ഇങ്ങനെയാണ് പൊലീസ് കണ്ടെത്തിയത്. കേസിൽ മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിലെ തുടരന്വേഷണവും നടക്കുന്നുണ്ട്.
