മാറിനിൽക്കണമെന്ന് വിളിച്ചറിയിച്ചത് K C വേണുഗോപാൽ,സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ല, മരണം വരെ കോൺഗ്രസ്: അരിത ബാബു.

ആലപ്പുഴ: കായംകുളത്ത് സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്നും എം ലിജുവിന്‍റെ വിജയത്തിനായി മുൻപന്തിയിലുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു.
കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ എം ലിജുവിനുവേണ്ടി മണ്ഡലത്തിൽ പ്രവർത്തനത്തിന് സജീവമായി ഇറങ്ങും. ലിജുവിന്‍റെ വിജയം ഉറപ്പാക്കേണ്ടത് പ്രവർത്തകരുടെ വലിയ കടമയാണ്. പാർട്ടിയുടെ തീരുമാനം എപ്പോഴും അന്തിമമാണ്. അത് അനുസരിക്കാൻ ഓരോ പ്രവർത്തകരും ബാധ്യസ്ഥരാണെന്നും അരിത ബാബു ഫേസ്ബുക്കിൽ കുറിച്ചു.
സീറ്റ് ലഭിക്കാത്തതിനാൽ താൻ പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും മറ്റു പാർട്ടിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളും തെറ്റായ വാർത്തകളും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ‘മരണം വരെ കോൺഗ്രസ്’ എന്നതാണ് അവരോട് പറയാനുള്ളതെന്നും അരിത കുറിപ്പിൽ വ്യക്തമാക്കി.
ഈ തവണ മാറിനിൽക്കണമെന്ന് തന്നോട് നേരിട്ട് വിളിച്ചറിയിച്ചത് കെ സി വേണുഗോപാൽ എംപിയാണെന്നും ഈ മാറിനിൽക്കൽ പതിനായിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിച്ചതിനു തുല്യമായൊരു അംഗീകാരമായി കാണുന്നുവെന്നും അരിത ബാബു.

