കെപിസിസി പ്രസിഡന്റാകാൻ കഴിവുണ്ടായിരുന്ന കെ.മുരളീധരനെ അവഗണിച്ചു’; പത്മജാ വേണുഗോപാൽ

1 min read
SHARE

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 40 സീറ്റിൽ ഒതുങ്ങുമെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരരംഗത്ത് ഇറക്കാനാണ് കോൺഗ്രസ്‌ നീക്കമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.

കെപിസിസി അധ്യക്ഷനാകാൻ കഴിവുണ്ടായിരുന്ന കെ. മുരളീധരനെ അവഗണിച്ചതായി പത്മജാ വേണുഗോപാൽ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചുവെന്നും പത്മജാ വേണുഗോപാൽ ആരോപിച്ചു. താൻ വർക്ക് ഫ്രം ഹോം ആണെന്ന കെ.മുരളീധരന്റെ പരാമർശം വേദനിപ്പിച്ചുവെന്നും സഹോദരനോട്‌ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പത്മജാ വേണുഗോപാൽ  പറഞ്ഞു.

സണ്ണി ജോസഫ്‌ കോൺഗ്രസിനെ നയിക്കാൻ അർഹതയില്ലെന്നും കെ സുധാകരനെ ഇപ്പോഴിപ്പോൾ മാറ്റേണ്ടിയിരുന്നില്ലെന്നും പത്മജാ വ്യക്തമാക്കി. കെ സുധാകരൻ മികച്ച നേതാവാണ്. അദ്ദേഹത്തെ മാറ്റിയ നടപടികൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു.

തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചുവെന്നും താൻ നേരത്തെ തന്നെ മുരളീധരനെ അതു സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിരുന്നുവെന്നും പത്മജാ വെളിപ്പെടുത്തി. ആദ്യം മത്സരിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. പിന്നെ മത്സരിക്കാൻ സമ്മതിച്ചു, ഒടുവിൽ മുരളീധരൻ ചതിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.