കണ്ണൂർ സെൻട്രൽ ജയിലിൽ 4.5 ടൺ ചീര വിളവെടുത്തു
1 min read

കണ്ണൂർ സെൻട്രൽ ജയിലിന് പുതിയ മുഖമേകാൻ ആരംഭിച്ച ഹരിത സ്പർശം കാമ്പയിൻ പങ്കാളിത്തത്തിൽ പച്ചക്കറി ഉത്പാദനത്തിൽ റെക്കോഡ് നേട്ടം.
ജയിലിലെ ഇരുപത് ഏക്കർ കൃഷി തോട്ടത്തിൽ 4.5 ടൺ ചീരയാണ് വിളവ് എടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പദ്‌മനാഭൻ നിർവഹിച്ചു.
ചേന, ചേമ്പ്, ചുരങ്ങ, തക്കാളി, വെണ്ട, പയർ, പച്ചക്കായ, കുമ്പളങ്ങ, കാബേജ്, കോളിഫ്ലവർ ഉൾപ്പെടെ എട്ട് ടൺ പച്ചക്കറികളും വിളവെടുത്തു.
ജയിലിലെ ആവശ്യങ്ങൾക്ക് പുറമെ എല്ലാ ബുധനാഴ്ചകളിലും ജയിലിന് പുറത്തുള്ള കൗണ്ടർ വഴി പൊതു ജനങ്ങൾക്കും ലഭ്യമാണ്.
പൂർണമായും ജൈവിക രീതിയിൽ ഉത്പാദിപ്പിച്ചതാണ് പച്ചക്കറികൾ. 65 പശുക്കളുള്ള ഫാമിൽ നിന്ന് ദിവസം തോറും 150 ലിറ്റർ പാലും ലഭ്യമാകുന്നു.
ബിരിയാണി യൂണിറ്റിലേക്കുള്ള കോഴി ഇറച്ചിക്കായി മാസം തോറും 3,000 കോഴികളുള്ള ഫാമും ഇവിടെയുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആദർശ്, ജയിൽ സൂപ്രണ്ട് കെ.വേണു, ജോയിന്റ് സൂപ്രണ്ട് ഗിരീഷ്‌കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡി ദിനേഷ് ബാബു, കൃഷി ഓഫീസർ സാജിത, ജയിൽ ഉദ്യോഗസ്ഥരായ പി ടി സന്തോഷ്, കെ അജിത്, എൽ ബാബു, കെ വിനോദൻ എന്നിവർ സംസാരിച്ചു.
