കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജാഗ്രത; കൊല്ലത്ത് നിന്ന് കാണാതായ മൂന്നര വയസുകാരിയെ നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തി

1 min read
SHARE

കൊല്ലത്ത് നിന്ന് കാണാതായ കുട്ടിയെ തമിഴ്‌നാട്ടുകാരിയായ നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തി. പന്തളത്തു നിന്ന് തൃശൂരിന് പോകുന്ന കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്ത നാടോടി സ്ത്രീയുടെ പക്കല്‍ നിന്നാണ് സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടത്. കെ എസ് ആർ ടി സി ജീവനക്കാര്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശിനിയുടെ കുഞ്ഞ് സിയാനയെയാണ് ഇവര്‍ക്കൊപ്പം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. പന്തളം പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കെ എസ് ആര്‍ ടി സി ജീവനക്കാർ കുട്ടിയെ എത്തിച്ചത്. നാടോടി സ്ത്രീയെയും മൂന്നര വയസ്സ് പ്രായം വരുന്ന പെണ്‍കുട്ടിയെയും കൊല്ലം പിങ്ക് പൊലീസിന് കൈമാറി. അമ്മ കൊല്ലം വനിത പൊലീസ് സ്റ്റേഷനിലുള്ളതായി പന്തളം പൊലീസ് അറിഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടി ഇവരുടേതല്ലെന്നു പൊലീസിന് ബോധ്യപ്പെട്ടിരുന്നു. കൊല്ലം കുന്നിക്കോട് സ്വദേശിനിയുടെ കുട്ടിയാണെന്ന് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടിയുടെ മാതാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും വ്യക്തമായി. മാതാവിനോപ്പം കൊല്ലം ബീച്ച് കാണാനെത്തിയതായിരുന്നു കുട്ടി.നാടോടി സ്ത്രീയെ ചോദ്യം ചെയ്തപ്പോള്‍ മകളാണ് എന്നാണ് പറഞ്ഞത്, എന്നാല്‍ കുട്ടിയോട് ചോദിച്ചപ്പോള്‍ പേരും മറ്റും വെളിപ്പെടുത്തി. തുടര്‍ന്ന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തി. കൊല്ലം പൊലീസിനോട് ബന്ധപ്പെട്ടപ്പോള്‍, കുട്ടിയെ കാണാതായത് സംബന്ധിച്ച വിവരം അവിടുത്തെ പിങ്ക് പൊലീസിന് കുറച്ചു മണിക്കൂര്‍ മുമ്പ് ലഭിച്ചതായി അറിഞ്ഞു. പിന്നീട്, പന്തളം പൊലീസ് പിങ്ക് പൊലീസിനെ ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. സ്ത്രീയുടെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.