കണ്ണീരോടെ യാത്രയാക്കി ജന്മനാട്; രണ്ടു കല്ലറകളിലായി നാലുപേർക്കും അന്ത്യനിദ്ര
1 min read

പത്തനംത്തിട്ട മുറിഞ്ഞകല്ല് വാഹനാപകടത്തില്‍ മരിച്ചവരെ കണ്ണീരോടെ യാത്രയാക്കി ജന്മനാട്. സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിലെ രണ്ടു കല്ലറകളിലാണ് നാലുപേർക്കും അന്ത്യനിദ്ര ഒരുക്കിയത്. ആയിരങ്ങളാണ് നാലുപേർക്കും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത് നിഖിലിന്റെ വീട്ടില്‍, പിന്നീട് അനുവിന്റെ വീട്ടിലും എത്തിച്ചു. ഇവിടെ നിന്നും നാലു മൃതദേഹങ്ങളും പള്ളി ഹാളിൽ പൊതുദർശനത്തിനു വെച്ചു. 8 മണിക്ക് ആരംഭിച്ച പൊതുദർശനം 12 മണിവരെ തുടർന്നു. ഇടമുറിയാത്ത ജനപ്രവാഹമാണ് ഈ സമയങ്ങളിൽ അന്തിമോപചാരം അർപ്പിച്ചത്. മന്ത്രി വീണാ ജോർജ് സംസ്ഥാന സർക്കാരിനു വേണ്ടി അന്തിമോപചാരം അർപ്പിച്ചു.
പൊതുദർശന ചടങ്ങുകൾക്ക് ശേഷം പള്ളിയിൽ അന്ത്യ ശുശ്രൂഷ ചടങ്ങുകൾ നടന്നു. ഇതിനുശേഷം രണ്ടു കല്ലറകളിലായി നാലുപേർക്കും അന്ത്യനിദ്രയൊരുക്കി. മത്തായി ഈപ്പൻ, നിഖിൽ, അനു എന്നിവരെ ഒരേ കല്ലറയിലും, ബിജുവിനെ മറ്റൊരു കല്ലറയിലുമാണ് സംസ്കരിച്ചത്.
