ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് അനുമതിയില്ല; ബം​ഗാളിൽ ന്യായ് യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ്

1 min read
SHARE

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പശ്ചിമ ബംഗാളിലെ മാള്‍ഡ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉച്ചഭക്ഷണം നിഷേധിച്ചു. ജില്ലാ കോണ്‍ഗ്രസ് നല്‍കിയ അപേക്ഷയാണ് നിരസിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അന്നേദിവസം ഗസ്റ്റ് ഹൗസില്‍ എത്തുമെന്നാണ് വിശദീകരണം നല്‍കിയത്.ഇന്നത്തെ ബിഹാറിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ ഭാരത് ജോഡോ ന്യായി യാത്ര ബംഗാളിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാള്‍ഡയിലെ ഗസ്റ്റ് ഹൗസില്‍ രാഹുല്‍ ഗാന്ധിക്കായുള്ള ഉച്ചഭക്ഷണത്തിനായി ജില്ലാ കമ്മിറ്റി അപേക്ഷ നല്‍കിയത്. മമതാ ബാനര്‍ജിയുടെ പരിപാടി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗസ്റ്റ് ഹൗസ് അധികൃതര്‍ ഉച്ചഭക്ഷണത്തിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ തള്ളിയത്.

തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ജയറാം രമേശ് അടക്കമുള്ളവര്‍ രംഗത്തെത്തി. സിലിഗുഡിയിലെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു.