യൂട്യൂബര്‍ മനാഫിന് എസ്‌ഐടി നോട്ടീസ്

ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് യൂട്യൂബറും ലോറി ഉടമയുമായ മനാഫിന് നോട്ടീസ്.അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ എസ്‌ഐടി നിര്‍ദ്ദേശിച്ചു.
- ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ധര്‍മസ്ഥലയിലെ കൊലപാതക പരമ്പരകളെ കുറിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് യൂട്യൂബിൽ പങ്കുവെച്ചിരുന്നു.ധര്‍മസ്ഥലയിലെ സംഭവം മലയാളികളെ അറിയക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് മനാഫ് പറഞ്ഞു.വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.മുന്‍ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ധര്‍മസ്ഥല വിവാദത്തിലാകുന്നത്. 1992 മുതല്‍ 2014 വരെ നൂറില്‍ അധികം സ്ത്രീകളെയും പെണ്‍കുട്ടികളുടെയും മൃതദേഹം താന്‍ മറവ് ചെയ്‌തെന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അൻപത് ലക്ഷത്തിൽ അധികം രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നാണ് എസ് ഐ ടി പറയുന്നത്.
ധര്‍മസ്ഥലയില്‍ 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥ ആണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ സുജാത ഭട്ടും വെളിപ്പെടുത്തിയിരുന്നു. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് പറയുകയും ചെയ്തതോടെ വിശ്വാസ്യത നഷ്ടപ്പെട്ടു.
സംഭവം ഗൂഢാലോചനയാണെന്ന സംശയത്തില്‍ പൊലീസ് ശുചീകരണ തൊഴിലാളി ചിന്നയ്യയെ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ ഹിന്ദു ജാഗരണ്‍ വേദിയുടെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോടി ആസൂത്രണം ചെയ്ത തിരക്കഥ ആണെന്നും ആരോപണം ഉയര്‍ന്നു. മഹേഷ് ഷെട്ടി തിമറോടി, ടി ജയന്ത്, യൂട്യൂബര്‍ സമീര്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

