April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 23, 2026

ബഹിരാകാശ നിലയത്തിലെ ആരോഗ്യ ആശങ്കയില്‍ അടിയന്തര ഇടപെടല്‍; ക്രൂ-11 ദൗത്യ സംഘത്തിന്‍റെ മടക്ക തീയതി പ്രഖ്യാപിച്ച് നാസ.

SHARE

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) സഞ്ചാരിയുടെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ക്രൂ-11 ദൗത്യ സംഘത്തിന്‍റെ മടക്കത്തിന് സമയം നാസ നിശ്ചയിച്ചു. ജനുവരി 14ന് അമേരിക്കൻ സമയം വൈകുന്നേരം 5 മണിക്ക് സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാലംഗ സംഘവുമായി ഭൂമി ലക്ഷ്യമാക്കി പുറപ്പെടും. ഇന്ത്യൻ സമയം ജനുവരി 15 പുലർച്ചെ 3.30ന് ഡ്രാഗണ്‍ പേടകം ഭൂമിയിൽ ഇറങ്ങും എന്നാണ് നാസയുടെ അറിയിപ്പ്. ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇങ്ങനെയൊരു അടിയന്തര തിരിച്ചുകൊണ്ടുവരൽ വേണ്ടിവരുന്നത്.

ഐഎസ്എസിലെ പ്രതിസന്ധി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു സ‌ഞ്ചാരിക്ക് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് നാസ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയായിരുന്നു. ഈ പ്രശ്‌നം കാരണം ക്രൂ-11 ദൗത്യം നേരത്തെ അവസാനിപ്പിക്കാനും നാലംഗ സംഘത്തെ നേരത്തെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി തീരുമാനിക്കുകയായിരുന്നു. ഏത് സഞ്ചാരിക്കാണ് ആരോഗ്യപ്രശ്‌നമുള്ളതെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല.

മിഷൻ കമാൻഡര്‍ നാസയുടെ സെന കാർഡ്‌മാൻ, മിഷൻ പൈലറ്റ് നാസയുടെ മൈക്ക് ഫിൻകെ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ജാപ്പനീസ് ബഹിരാകാശ ഏജൻസി ജാക്‌സയുടെ കിമിയ യുവി, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്‍റെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരടങ്ങുന്നതാണ് ക്രൂ-11 സംഘം. ജനുവരി എട്ടിന് സെന കാർഡ്‌മാനും മൈക്ക് ഫിൻകെയും ചേർന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. നിലയത്തിന്‍റെ പവർ സിസ്റ്റത്തിലെ അറ്റകുറ്റപ്പണിയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവരിലൊരു സഞ്ചാരിയുടെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് അവസാന നിമിഷം ഈ ബഹിരാകാശ നിലയ അറ്റകുറ്റപ്പണി മാറ്റി. സെനയ്ക്കാണോ മൈക്കിനാണോ ആരോഗ്യപ്രശ്നമെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല. ആ വ്യക്തിയുടെ സുരക്ഷ കണക്കിലെടുത്താണ് ക്രൂ 11 ദൗത്യം വെട്ടിച്ചുരുക്കുന്നത്.

നിലയം സൊയൂസ് എം എസ് 28 നയിക്കും

സാധാരണ ഗതിയിൽ ആറ് മാസത്തിലധികം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങൾ. അടുത്ത സംഘമെത്തി ചുമതലയേറ്റെടുത്ത ശേഷമേ മുൻഗാമികൾ മടങ്ങാറുള്ളൂ. ക്രൂ 12 ദൗത്യത്തിന്‍റെ വിക്ഷേപണം നിലവിൽ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവരെത്തും മുമ്പേ ക്രൂ-11 മടങ്ങുമ്പോൾ, റഷ്യയുടെ സൊയൂസ് എം എസ് 28 ദൗത്യത്തിലൂടെ നവംബറിൽ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ സമ്പൂർണ ഉത്തരവാദിത്തം. രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.