“രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ലകാര്യം”: വി ഡി സതീശന്‍

SHARE

രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ലകാര്യമെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍. തനിക്കെതിരായ സമുദായ നേതാക്കളുടെ വിമര്‍ശനം പരിശോധിക്കുമെന്നും താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സതീശനെ തഴഞ്ഞ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയ്ക്ക് ക്ഷണിച്ചിരുന്നു. ഒരു പരിപാടിക്ക് എല്ലാവര്‍ക്കും പോകാന്‍ പറ്റുമോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് തനിക്ക് നാവു പിഴ വന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും തിരുത്തേണ്ടത് ഉണ്ടെങ്കില്‍ തിരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി തന്നെ വിമര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മെക്കിട്ട് കയറില്ല. എന്‍എസ്എസിനോട് തനിക്ക് അകല്‍ച്ചയൊന്നുമില്ല. അവരെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും എന്‍എസ്എസിനെ അഭിനന്ദിച്ചു സംസാരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയില്‍ ഒന്നാമന്‍ ആരെന്ന തര്‍ക്കത്തിന് വഴിവെച്ച് മന്നം ജയന്തി ആഘോഷത്തിലേക്ക് ചെന്നിത്തലയെ ക്ഷണിച്ച വിവാദം ചര്‍ച്ചയാകുന്നു. ചെന്നിത്തലയെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് എത്തിയതും സതീശന് തിരിച്ചടിയായി. സംഭവത്തില്‍ ഏറ്റുമുട്ടലിന് തയ്യാറാകാതെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ വിഡി.സതീശന്റെ പുതിയ തന്ത്രം. പാര്‍ട്ടി പുനസംഘടനയില്‍ സതീശനെതിരെ വലിയ എതിര്‍പ്പ് ഉയര്‍ന്നുനില്‍ക്കുന്ന ഘട്ടത്തിലാണ് എന്‍ എസ് എസ് മന്നം ജയന്തിയാഘോഷത്തില്‍ മുഖ്യപ്രഭാഷകന്റെ റോളിലേക്ക് ചെന്നിത്തല എത്തുന്നത്. കേരളത്തിലെ പാര്‍ട്ടിയില്‍ ഒന്നാമന്‍ ആരെന്ന തര്‍ക്കത്തിന് ഇതു വഴിവെച്ചു. കൂടാതെ വെള്ളാപ്പള്ളി നടേശനും ചെന്നിത്തലക്ക് പിന്തുണയുമായി എത്തി. സാമുദായിക നേതാക്കളുടെ പിന്തുണ ചെന്നിത്തലയിലേക്ക് എത്തുന്നതില്‍ സതീശന്‍ ഭയക്കുന്നുണ്ട്. അതിനാല്‍ വിവാദത്തെ മയപ്പെടുത്താനാണ് സതീശന്റെ നീക്കം.