ഓപ്പറേഷൻ സിന്ദൂർ: പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ഇന്ത്യ മുന്നണി
1 min read

പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ഇന്ത്യ മുന്നണി നേതാക്കൾ. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ ഉൾപ്പെടെ 16 ഇന്ത്യ മുന്നണി നേതാക്കൾ കത്തിൽ ഒപ്പുവെച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ, സുരക്ഷാ വീഴ്ച തുടങ്ങി നിരവധി വിഷയങ്ങൾ കത്തിൽ ചൂണ്ടിക്കാണിച്ചു. അതേസമയം പ്രതിപക്ഷ പാർട്ടികളുടെ നിരന്തരമായ ആവശ്യത്തിന് പിന്നാലെയും പ്രേത്യേക പാർലമെന്റ് സമ്മേളനം ചേരേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
പെഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും തുടർന്നുള്ള സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നണി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അഭിഷേക് ബാനർജി എന്നിവർ ഉൾപ്പെടെ 16 ഓളം ഇന്ത്യ മുന്നണി നേതാക്കൾ കത്തിൽ ഒപ്പുവച്ചു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. ഭീകരാക്രമണം, പൂഞ്ച് ഉറി, രചൗരി എന്നിവിടങ്ങൾ സാധാരണക്കാർ കൊല്ലപ്പെട്ട സംഭവം, വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നിലെ ആശങ്കകൾ, ദേശീയ സുരക്ഷ തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങൾ വിശദീകരിക്കാൻ സർക്കാർ പാർലമെന്റിനോടും ജനങ്ങളോടും ഉത്തരവാദിത്വം കാണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതേസമയം ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ധരിപ്പിക്കുന്നതിനുള്ള വിദേശപര്യടനത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കി. എന്നാൽ പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായിട്ടും മൺസൂൺ സമ്മേളനം ജൂലൈയിൽ നടക്കാനിരിക്കെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കേണ്ടതില്ലെന്ന് നിലപാടിലാണ് കേന്ദ്രസർക്കാർ. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സംയുക്ത സൈനിക അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞതിലും പ്രതിപക്ഷം കടുത്ത വിമർശനം ഉയർത്തുന്നുണ്ട്.
