പഹൽഗാം ഭീകരാക്രമണം; ‘കുറ്റക്കാരെ ശിക്ഷിക്കണം, നിരപരാധികളെ ഒരു കാരണവശാലും വേദനിപ്പിക്കരുത്’, ഒമർ അബ്ദുള്ള
1 min read

ഭീകരതയ്ക്കും അതിന്റെ ഉത്ഭവത്തിനുമെതിരെ നിർണായക പോരാട്ടം നടത്തണമെന്ന് ജമ്മു-കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരതയ്‌ക്കെതിരെ ജനങ്ങൾ പരസ്യമായും, സ്വതന്ത്രമായും കശ്മീരിലെ ജനങ്ങൾ രംഗത്തുവന്നു. ഭീകരതയ്‌ക്കെതിരെ കശ്മീരിലെ ജനങ്ങൾ സ്വീകരിച്ച ധീരമായ നിലപാട് പ്രശംസനീയമാണെന്നും ഉത്തരവാദികളായവരെ മാത്രം ലക്ഷ്യം വെക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഈ പിന്തുണയിൽ ഊന്നിപ്പറയാനും ജനങ്ങളെ അകറ്റുന്ന തെറ്റായ പ്രവർത്തനങ്ങൾ ഒഴിവാക്കാനുമുള്ള സമയമാണിത്. കുറ്റവാളികളെ ശിക്ഷിക്കുക, അവരോട് കരുണ കാണിക്കരുത്, പക്ഷേ നിരപരാധികളെ ഒരു കാരണവശാലും വേദനിപ്പിക്കാൻ അനുവദിക്കരുത്, തെറ്റായ നടപടികൾ ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും” ഒമർ അബ്ദുള്ള എക്‌സിൽ പോസ്റ്റ് ചെയ്തു.
ബൈസരൻ താഴ്‌വരയിൽ വൻതോതിലുള്ള അടിച്ചമർത്തൽ നടപടികൾ നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഒമറിന്റെ സമീപകാല പ്രസ്താവന. ഉദ്യോഗസ്ഥർ വീടുകൾ പൊളിച്ചുമാറ്റുകയും നൂറുകണക്കിന് തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പഹൽഗാമിൽ തീവ്രവാദികൾ മൊത്തം 26 പേരെയാണ് കൊലപ്പെടുത്തിയത്.
അതേസമയം, ഭീകരാക്രമണത്തിന്റെ മുഖ്യസാക്ഷി പ്രാദേശിക വീഡിയോഗ്രാഫറാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ വിനോദ സഞ്ചാരികളുടെ റീലുകൾ പകർത്തുന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോഗ്രാഫാർ പകർത്തിയിരുന്നു.ആക്രമണം നടത്തിയ മുഴുവൻ ഭീകരരെയും തിരിച്ചറിയാൻ ഈ ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് നിഗമനം. എൻഐഎ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. വീഡിയോഗ്രാഫറിൽ നിന്നും എൻ ഐ എ മൊഴി എടുക്കുകയും ചെയ്തു. നാലു ഭീകരരിൽ ഒരാൾ ആദിൽ തോക്കർ എന്നാണ് സ്ഥിരീകരണം. ആക്രമണത്തിന് ഉപയോഗിച്ചത് എകെ-47, എം4 റൈഫിളുകളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
