കണ്ണൂര്‍ വിമാന താവളത്തിലും കിൻഫ്ര പാര്‍ക്കിലും ഇല്ലാത്ത കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; തട്ടിപ്പില്‍ കുടുങ്ങിയത് വിവിധ ജില്ലക്കാര്‍.
1 min read

കണ്ണൂർ: മട്ടന്നൂരിലെ കണ്ണൂർ വിമാന താവളത്തിലും കിൻഫ്ര പാർക്കിലും ജോലി വാഗ്ദാനം ചെയ്ത് നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത് .നിരവധി പേരാണ് തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്.വിമാന താവളം കേന്ദ്രീകരിച്ച് ഗ്ലോബല്‍ കാർഗോ സർവ്വീസ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുന്നുണ്ടെന്ന് കാട്ടിയാണ് നിരവധി പേരെ പറ്റിച്ചത്.കമ്പനി യില്‍ ജോലി തരാമെന്ന വാഗ്ദാനത്തില്‍ മൂവായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ ഉദ്യോഗാർത്ഥികളില്‍ നിന്ന് വാങ്ങി എന്നാണ് വിവരം. ഇരുപതിനായിരം രൂപയിലധികം ശമ്ബളം വാഗ്ദാനവും നല്കി.മട്ടന്നൂർ വെള്ളിയാംപറമ്ബ് കിൻഫ്ര വ്യവസായ പാർക്ക്
ഇത്തരത്തില്‍ പണം നല്കിയവരോട് സ്ഥാപനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും എന്ന അറിയിപ്പ് നല്കി മട്ടന്നൂരിലേക്ക് വിളിച്ചു . എന്നാല്‍ സംശയം തോന്നിയ ഉദ്യോഗാർത്ഥികള്‍ സ്ഥലം എം എല്‍ എ കെ കെ ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അങ്ങനെയൊരു സ്ഥാപനത്തെ കുറിച്ചോ ജോലിയെ കുറിച്ചോ എം എല്‍ എ ഓഫീസില്‍ ഒരു വിവരവുമുണ്ടായിരുന്നില്ല.
അവിടെ നിന്ന് കിൻഫ്രയുടെ ഓഫീസുമായും ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരമൊരു കമ്പനി അവിടെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വിവരമാണ് ഉദ്യോഗാർത്ഥികള്‍ക്ക് ലഭിച്ചത്. ഞായറഴ്ച മാത്രം എഴുപതോളം പേർ ജോലിക്കായി എത്തിയിരുന്നു. തട്ടിപ്പാണെന്ന് വ്യക്തമായതോടെ ഉദ്യോഗാർത്ഥികള്‍ പോലീസില്‍ പരാതി നല്കി. വിവിധ ജില്ലകളിലുള്ളവരാണ് തട്ടിപ്പില്‍ കുടുങ്ങിയത്.
ജോലി വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിനിയായ സ്ത്രീയാണ് പണം വാങ്ങിയതെന്നാണ് പരാതി. ജോലി തട്ടിപ്പിന്റെ വിവരമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. വിവരം പുറത്തായതോടെ മെയ് ഒന്നിനുള്ളില്‍ ഉദ്യോഗാർത്ഥികള്‍ക്ക് പണം തിരികെ നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തട്ടിപ്പിന് പിന്നിലെ കേന്ദ്രങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
