പി.ജി മനുവിൻ്റെ ആത്മഹത്യ;ദൃശ്യം ചിത്രീകരിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വ.ബി.എ ആളൂർ
1 min read

കൊല്ലം: കൊല്ലത്തെ വാടക വീട്ടിൽ മുൻ സർക്കാർ അഭിഭാഷകൻ പി.ജി മനു തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പി.ജി മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും തുടർ സംഭവങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. കൂടാതെ പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയും രേഖപ്പെടുത്തും.ഏപ്രിൽ പതിമൂന്നാം തീയതി രാവിലെയാണ് ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ പി.ജി മനു തൂങ്ങിമരിക്കുന്നത്.ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകനായ മനു കോടതി നടപടികള്‍ക്കായാണ് കൊല്ലത്ത് എത്തിയത്.നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് മുൻ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു.
കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് വീണ്ടുംപിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്.
പിജി മനുവും ബന്ധുക്കളും യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു.
ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയം. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
അഡ്വ.ബി.എ ആളൂരിന്‍റെ അഭിഭാഷക സംഘത്തില്‍ പ്രവര്‍ത്തിച്ചു വരെയാണ് പി.ജി മനുവിന്‍റെ അപ്രതീക്ഷിത മരണം.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ മനു കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്ന് ആളൂര്‍ പറഞ്ഞു.
ദൃശ്യം ചിത്രീകരിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആളൂര്‍ പറഞ്ഞു.
