പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; ‘മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കും’: വി.ശിവൻകുട്ടി
1 min read

പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്കൂൾ മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹെഡ് മാസ്റ്റർ സംഭവത്തിൽ വീഴ്ച നടന്നതായി സമ്മതിച്ചിട്ടുണ്ട്.മുകേഷ് പ്രതിയാണെന്ന വിവരം അറിയാതെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്നതാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം നായര്‍ അതിഥിയായി പങ്കെടുത്തത്. പോക്‌സോ കേസ് പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതില്‍ സംഘാടകര്‍ മാപ്പ് ചോദിച്ച് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ലോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.ഖേദം പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സംഘാടകര്‍ കത്തയച്ചു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ കത്തില്‍ വ്യക്തമാക്കുന്നു.
