ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് വാഗ്ദാനം, വിദേശത്ത് എത്തിയ യുവാവിന് ലഭിച്ചത് സൈബര്‍ തട്ടിപ്പ് ‘പണി’

1 min read
SHARE

തൃശ്ശൂര്‍: വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഡാറ്റാ എന്‍ട്രി ജോലിയ്ക്ക് പകരം ‘സൈബര്‍ തട്ടിപ്പ് ജോലി’ നൽകി കബളിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃശൂര്‍ പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശി പുത്തന്‍കുളം വീട്ടില്‍ വിമലിനെ(33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി സാമ്പത്തിക തട്ടിപ്പും മനുഷ്യക്കടത്തും വരെ പ്രതി നടത്തിയതായി പൊലീസ് അറിയിച്ചു. മണ്ണുത്തി സ്വദേശിയില്‍നിന്ന് 1,30,000 രൂപ കൈപ്പറ്റിയാണ് ഡേറ്റാ എന്‍ട്രി ജോലിക്കെന്ന് വിശ്വസിപ്പിച്ച് കംബോഡിയയിലേക്ക് അയച്ചത്. കംബോഡിയയിലത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി സാമൂഹികമാധ്യമങ്ങളില്‍ വ്യാജ ഐഡി ഉണ്ടാക്കി സൈബര്‍ തട്ടിപ്പ് നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ പാസ്‌പോര്‍ട്ട് നല്‍കാതെ യുവാവിനെ പുറത്താക്കി. തുടര്‍ന്ന് ഇന്ത്യന്‍ എംബസിവഴിയാണ് യുവാവ് നാട്ടിലെത്തിയത്. പ്രതിയുടെ വിമല്‍ പൂത്തോളില്‍ നടത്തിയിരുന്ന സ്ഥാപനത്തിന് ലൈസന്‍സില്ലയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശജോലി വാഗ്ദാനം ചെയ്ത് ഒരുപാട് പേരെ പ്രതി വഞ്ചിച്ചതായി പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എം കെ ഷമീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.