പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് അഞ്ച് വയസ്; രാജ്യത്തിന്റെ സ്മരണയില്‍ 40 ധീരജവാന്മാര്

1 min read
SHARE

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് അഞ്ചു വര്‍ഷം. പുല്‍വാമയില്‍ ഭാരതമണ്ണിന്റെ കാവലാളുകളായ നാല്‍പത് ധീരജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ബാലാക്കോട്ടിലെ പാക് ഭീകരതാവളങ്ങള്‍ ആക്രമിച്ച് നിരവധി ഭീകരരെ വധിച്ചതിനു പുറമേ, നയതന്ത്രതലത്തില്‍ ഇന്ത്യ പാകിസ്താനുമേല്‍ മേല്‍ക്കൈ നേടുകയും ചെയ്തു. 2019 ഫെബ്രുവരി 14. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം വരുന്ന സിആര്‍പിഎഫ് ജവാന്മര്‍ 78 ബസ്സുകളുടെ വാഹനവ്യൂഹത്തില്‍ ദേശീയപാത 44ലൂടെ സഞ്ചരിക്കുകയായിരുന്നു. അവന്തിപോരക്കടുത്തുള്ള ലെത്തിപ്പോരയില്‍ വെച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം, സൈനിക വാഹനവ്യൂഹത്തിലേക്ക് ആദില്‍ അഹമ്മദ് എന്ന ഭീകരന്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഭാരതമണ്ണിന് കാവലാളായ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇവരില്‍ മലയാളിയായ വയനാട് സ്വദേശി വിവി വസന്തകുമാറും ഉണ്ടായിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധമിരമ്പി. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.