സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എഎന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റിയില്‍ പണം തിരികെ വാങ്ങാന്‍ ആളുകളെത്തി

1 min read
SHARE

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയുള്ള തട്ടിപ്പ് വ്യാപകമായതോടെ ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റിയിലും പണം തിരികെ വാങ്ങാന്‍ ആളുകളെത്തി. പണം നല്‍കി ഒരു വര്‍ഷമാകാറായിട്ടും സ്‌കൂട്ടര്‍ ലഭിക്കാത്തവരാണ് എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഇതോടെ പലര്‍ക്കും അഡ്വാന്‍സ് തുക തിരികെ നല്‍കി മടക്കിയയക്കുകയാണ് സൊസൈറ്റി അധികൃതര്‍.

 

ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൈന്‍ സൊസൈറ്റിയ്ക്ക് പണം നല്‍കി ഒരു വര്‍ഷമാകാറായിട്ടും സ്‌ക്കൂട്ടറുമില്ല പണവുമില്ല എന്ന അവസ്ഥയിലായവരുടേതാണ് ഈ പ്രതികരണം.സ്‌ക്കൂട്ടര്‍ തട്ടിപ്പ് സംസ്ഥാന വ്യാപകമായതോടെ ആശങ്കയിലായ ഉപഭോക്താക്കള്‍ പണം തിരികെ വാങ്ങാനായി എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ഇടപ്പള്ളി മരോട്ടിച്ചുവടിലുള്ള സൈന്‍ ഓഫീസിലേക്ക് കുതിച്ചെത്തുകയായിരുന്നു.സ്‌ക്കൂട്ടര്‍ ലഭിച്ചില്ലെങ്കിലും പണമെങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു വന്നവരുടെ ആവശ്യം.

 

സ്‌കൂട്ടര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ണന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളാണ് എ എന്‍ രാധാകൃഷ്ണന്‍ എന്ന് ഫ്‌ലാറ്റില സെക്യുരിറ്റി ജീവനക്കാരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.ഈ സാഹചര്യത്തില്‍കൂടിയാണ് സ്‌ക്കൂട്ടര്‍ ലഭിക്കാനായി സൈന്‍ സൊസൈറ്റിയില്‍ പണം നല്‍കിയവര്‍ ആശങ്കയിലായതും പണം തിരികെ വാങ്ങാനായി ഓഫീസിലേക്ക് ഓടി എത്തിയതും.ആവശ്യക്കാര്‍ക്ക് തുക ചെക്കായാണ് സൊസൈറ്റിക്കാര്‍ മടക്കി നല്‍കുന്നത്. എന്നാല്‍ കുറച്ചുകൂടി കാത്തിരുന്നാല്‍ സ്‌ക്കൂട്ടര്‍ ലഭിക്കും എന്ന സൊസൈറ്റി അധികൃതരുടെ വാക്ക് വിശ്വസിച്ച് പണം വാങ്ങാതെ മടങ്ങിയവരും കൂട്ടത്തിലുണ്ട്.