ജയലളിത വീണ്ടും മുഖ്യമന്ത്രിയാവാൻ സ്വയം കുരിശിലേറിയ താരം; ഷിഹാന്‍ ഹുസൈനി അന്തരിച്ചു

1 min read
SHARE

തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. നീണ്ട നാളത്തെ കാന്‍സര്‍ പോരാട്ടത്തിനൊടുവില്‍ ആണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അറുപത് വയസ്സായിരുന്നു. രക്തത്തില്‍ കാന്‍സര്‍ വന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടന്‍. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ കുടുംബമാണ് മരണവിവരം അറിയിച്ചത്. ചെന്നൈ ബസന്ത് നഗറിലെ വസതിയായ ഹൈക്കമാൻഡിലെ പൊതുദർശനത്തിന് ശേഷം മധുരയിലായിരിക്കും സംസ്‌കാരച്ചടങ്ങുകൾ.തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകൻ എന്ന നിലയിലും ഷിഹാൻ ഹുസൈനി പ്രസിദ്ധനാണ്. ഭാര്യയും ഒരു മകളുമുണ്ട്. കരാട്ടയിലെ കാട്ടകൾ പ്രദർശിപ്പിച്ചും അമ്പെയ്തും അന്ത്യോപചാരം അർപ്പിക്കാൻ ഹുസൈനിയുടെ ശിഷ്യരോടും മാതാപിതാക്കളോടും പരിശീലകരോടും കുടുംബം അഭ്യർഥിച്ചു.വളരെ നാളായി ഹുസൈനി രക്താർബുദത്തോട് മല്ലിടുകയായിരുന്നു. തന്റെ ആരോഗ്യസ്ഥിതി തുടർച്ചയായി അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഹുസൈനിയുടെ ചികിത്സയ്ക്കായി തമിഴ്‌നാട് സർക്കാർ അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ചിരുന്നു.കമൽ ഹാസന്റെ പുന്നഗൈ മന്നനിലൂടെ 1986-ലാണ് അദ്ദേഹം സിനിമയിലെത്തിയത്. രജനീകാന്തിന്റെ വേലൈക്കാരൻ, ബ്ലഡ് സ്റ്റോൺ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വിജയ് സേതുപതിയുടെ കാതുവാക്കിലെ രണ്ടു കാതൽ ആണ് അവസാന ചിത്രങ്ങളിൽ ഒന്ന്. തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായിരുന്നു.2015-ൽ ജയലളിത വീണ്ടും മുഖ്യമന്ത്രിയാവാൻ സ്വയം കുരിശിലേറി ഹുസൈനി വാർത്തകളിൽ നിരഞ്ഞിരുന്നു. ആറ് മിനിറ്റും ഏഴ് സെക്കൻഡും ഹുസൈനി ജയലളിതയ്ക്കുവേണ്ടി കുരിശിൽ തൂങ്ങിക്കിടന്നു. ആറിഞ്ച് നീളമുള്ള ആണികളായിരുന്നു ഹുസൈനിയുടെ പാദങ്ങളിലും കൈത്തലങ്ങളിലും അടിച്ചുകയറ്റിയത്. ജയലളിതയുടെ മരണത്തിന് പിന്നാലെ 2016-ൽ ‘അമ്മ മക്കൾ മുന്നേട്ര അമൈപ്’ (അമ്മ) എന്ന പേരിൽ ഹുസൈനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അവകാശവാദം.മരിക്കുന്നതിന്റെ ഒരാഴ്ച മുന്‍പാണ് തന്റെ ശരീരം മരണാനന്തരം പഠിക്കാനായി മെഡിക്കല്‍ കോളേജിന് നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. അത് പ്രകാരം ഹുസൈനിയുടെ മൃതദേഹം ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ റിസേര്‍ച്ചിനായി നല്‍കും.