പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍.
1 min read

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍.
ഇലന്തൂർ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിന്‍റെ പിടിയിലായത്. ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും അമല്‍ 15 കാരിയെ വലയിലാക്കുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കിയശേഷം ക്ഷേത്രത്തില്‍ വെച്ച് താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു. ഇയാള്‍ക്ക് ഒത്താശ ചെയ്തതായി വെളിവായതിനെ തുടർന്നാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.
15 വയസുകാരിയുടെ അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പൊലീസ് കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടില്‍ നിന്നും ഇയാള്‍ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു.
കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തില്‍ കഴുത്തില്‍ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ചശേഷം, അന്ന് വൈകിട്ട് 5 മണിക്ക് വീട്ടില്‍ നിന്നും കുട്ടിയെ മൂന്നാറിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നിർദേശപ്രകാരമാണ് രണ്ടാം പ്രതി കുട്ടിയേയും കൂട്ടി മൂന്നാറില്‍ ഒപ്പം പോയത്. ഞായറാഴ്ച്ച രാവിലെ മൂന്നാർ ടൗണിനുസമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ മാതാവ് ശുചിമുറിയില്‍ പോയ തക്കം നോക്കി അമല്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പിതാവിന്‍റെ പരാതിയില്‍ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അമ്മയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കണ്ടെത്തി. അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ 7 മണിയോടെ മൂന്നാറിലെത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, പെണ്‍കുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലെത്തിച്ചു. വനിതാ എസ് ഐ കെ ആർ ഷെമിമോള്‍ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ അമലിനെതിരെ ബലാല്‍സംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. സംരക്ഷണ ചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരില്‍ മാതാവിനെയും ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു.വൈദ്യ പരിശോധന നടത്തിച്ചശേഷം കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. തുടർനടപടികള്‍ പൂർത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി.
