വൈദ്യുതി വാങ്ങാനും സർക്കാരിന് ഇടനിലക്കാർ’ എന്ന വാർത്ത തെറ്റിദ്ധാരണാജനകം; വ്യക്തമാക്കി കെഎസ്ഇബി

1 min read
SHARE

‘വൈദ്യുതി വാങ്ങാനും സർക്കാരിന് ഇടനിലക്കാർ’ എന്ന പത്രവാർത്ത തെറ്റിദ്ധാരണാജനകമാണ് എന്നത് വ്യക്തമാക്കി കെ എസ് ഇ ബി. വൈദ്യുതി വാങ്ങുന്നതിനായി ഇടനിലക്കാരായി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്തുന്നു എന്നും ഇതിൻ്റെ ഭാഗമായി 58.57 കോടി രൂപ ഉപഭോക്താവിൻ്റെ തലയിലാകും എന്നുമുള്ള വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്. ഭാവിയിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് കെ എസ് ഇ ബി മാനേജ്മെൻ്റുമായി ആശയവിനിമയം നടത്തുന്നത് അഭികാമ്യമായിരിക്കും എന്നും കെ എസ് ഇ ബി സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു

കൃത്യവും സമഗ്രവുമായ തരത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത, ആവശ്യകത തുടങ്ങിയവ സംബന്ധിച്ച സമഗ്രമായ മാർക്കറ്റ് പഠനത്തിനായി സ്വന്തമായി ഒരു വിഭാഗത്തെ രൂപീകരിക്കുക ലക്ഷ്യമിട്ടാണ് ദേശീയതലത്തിൽ വൈദ്യുതി ഉത്പാദന വിതരണ രംഗത്ത് പ്രാമുഖ്യമുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ ഉപസ്ഥാപനമായ വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ സമീപിച്ചത് എന്നും പ്രസ്തുത ചർച്ചയിൽത്തന്നെ അത്തരത്തിൽ മാർക്കറ്റിംഗ് വിഭാഗ രൂപീകരണത്തിന് വിദഗ്ദ്ധസഹായം നൽകാൻ പരിമിതിയുണ്ടെന്ന് അവർ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് സർക്കാർ അനുബന്ധ സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണ് എന്നും കെ എസ് ഇ ബി വ്യക്തമാക്കി.

 

ഇന്ത്യയിലെ വൈദ്യുതി മാർക്കറ്റിനെപ്പറ്റി ആഴത്തിലുള്ള അറിവും പ്രാഗൽഭ്യവും ഉണ്ടായിരുന്നെങ്കിൽ വരുമാനം മെച്ചമാക്കാൻ കഴിയുമായിരുന്നു എന്ന ചിന്തയിലൂന്നിയാണ് മാർക്കറ്റിംഗ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച സഹായത്തിനായി ഈ രംഗത്ത് പ്രാവീണ്യമുള്ളവരെ സമീപിച്ചത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിക്കാനും പകൽ സമയത്ത് അധികമുള്ള മികച്ച വിലയ്ക്ക് വൈദ്യുതി വിൽക്കാനും കഴിയുന്ന തരത്തിൽ കെ എസ് ഇ ബിക്ക് സ്വന്തമായി പൂർണ്ണസജ്ജമായ ഒരു മാർക്കറ്റിംഗ് വിഭാഗം രൂപീകരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത് എന്നതും വ്യക്തമാക്കി .