സംഘപരിവാര്‍ വിദ്വേഷം താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നതിനാല്‍’; റാപ്പ് ചെയ്യുന്നത് എന്തിനെന്ന ചോദ്യം തന്നെ ജനാധിപത്യ വിരുദ്ധമെന്നും വേടൻ
1 min read

താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നതിനാലാണ് റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരം സംഘപരിവാര്‍ പുറപ്പെടുവിക്കുന്നതെന്ന് റാപ്പര്‍ വേടന്‍. റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം തന്നെ ജനാധിപത്യവിരുദ്ധമാണ്. സംഘപരിവാറും ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ലെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ പരാമര്‍ശത്തിന് മറുപടിയായി വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി തുറന്നടിച്ചു.
കൃത്യമായ നികുതിയടച്ച പണമാണ് തന്റെ കൈയില്‍ ഉള്ളത്. തനിക്ക് പിന്നില്‍ ഒരു തീവ്രവാദശക്തികളുമില്ല. തന്നെ വിഘടനവാദിയാക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ ശക്തികള്‍ വേടനെതിരെ തുടര്‍ച്ചയായി രംഗത്തെത്തുന്നുണ്ട്. ശശികലയ്ക്ക് എതിരെ ഡി വൈ എഫ് ഐ പരാതി നല്‍കിയിട്ടുണ്ട്.നേരത്തേ, വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന് കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധു രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സി പി ഐ എം ലോക്കല്‍ സെക്രട്ടറി നല്‍കിയ പരാതിയില്‍ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
