ടോള്‍ ഒരിക്കലും നിര്‍ത്തലാക്കില്ല.!! കരാര്‍ കഴിഞ്ഞാലും പിരിവ് നിര്‍ത്തില്ല., പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ല.., ടോള്‍ പ്ലാസകളുടെ എണ്ണം കുറയ്ക്കില്ല

1 min read
SHARE

 

 

ഇന്ത്യയിലെ റോഡുകളില്‍ ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ടെന്ന് കേന്ദ സർക്കാർ. ടോള്‍ ശാശ്വതമായി തുടരും.റോഡ് പണിയുന്ന കമ്ബനിയുടെ കരാർ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോള്‍ പിരിവ് നിർത്തില്ലെന്നാണു കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചത്.

ഇത്രനാളായി വിവിധ ടോള്‍ ബൂത്തുകള്‍ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ടോള്‍ ബൂത്തുകള്‍ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.

ദേശീയപാതകളിലൂടെ യാത്രചെയ്യുന്നവരില്‍ നിന്ന് യൂസർ ഫീ ഇനത്തിലാണ് ടോള്‍ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ തുകയ്ക്കു പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. റോഡ് നിർമാണത്തിനു ചെലവായ തുകയും പിരിച്ചുകിട്ടിയ തുകയും സംബന്ധിച്ച്‌ ഓഡിറ്റുകളൊന്നും നടത്തേണ്ടന്നാണു കേന്ദ്ര നയം. 2008ലെ ദേശീയപാത ഫീസ് നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് യൂസർ ഫീ ഈടാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

ഈ യൂസർ ഫീ വർഷംതോറും പരിഷ്കരിക്കുന്നതാണ്. റോഡ് നിർമാണ സമയത്ത് കമ്ബനികളുമായി കരാറില്‍ ഏർപ്പെടുകയാണ് പതിവ്. ഇത് നിശ്ചിത തുക വരെ അല്ലെങ്കില്‍ കാലയളവ് വരെ ഫീസ് പിരിച്ചെടുക്കാൻ കമ്ബനികള്‍ക്ക് അധികാരം നല്‍കുന്നു. കാലയളവ് അവസാനിച്ചാല്‍ ടോള്‍ ബൂത്ത് മാറ്റുകയല്ല, പകരം പിരിവ് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുക. സർക്കാർ നേരിട്ടോ അല്ലെങ്കില്‍ ഏജൻസികള്‍ വഴിയോ ടോള്‍ പിരിവ് തുടരും.

ഈ തുക ഭാവി പദ്ധതികള്‍ക്കും നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമാണ് വിനിയോഗിക്കുക. ദേശീയപാത, പാലം, തുരങ്കം, ബൈപാസ് എന്നിവയിലാണ് ടോള്‍ പിരിവ് തുടർന്നും ഈടാക്കുക. ഓരോ പദ്ധതിയും പൂർത്തിയായ ശേഷം ഗസറ്റില്‍ വിജ്ഞാപനം ചെയ്താണ് ടോള്‍ പിരിവ് നടത്തുന്നത്. ടോള്‍ നിരക്കുകള്‍ സംബന്ധിച്ച്‌ പത്രങ്ങളില്‍ പരസ്യം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം നിലവില്‍ 1063 ടോള്‍ പ്ലാസകളാണ് പ്രവർത്തിക്കുന്നത്.