ട്രംപ് പണി തുടങ്ങി; 3 ദിവസം കൊണ്ട് അറസ്റ്റിലായത് അഞ്ഞൂറിലധികം അനധികൃത കുടിയേറ്റക്കാർ
1 min read

അധികാരമേറ്റു കൊണ്ട് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് തുടങ്ങിയ കുടിയേറ്റ വേട്ട കടുപ്പിച്ചു യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർക്ക് എതിരെ നടത്തുന്ന വൻ ഓപ്പറേഷനിൽ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. യുഎസ് അധികൃതർ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നൂറുകണക്കിന് ആളുകളെ സൈനിക വിമാനങ്ങൾ ഉപയോഗിച്ച് നാടുകടത്തുകയും ചെയ്തതായി കണക്കുകൾ പങ്കുവെച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ഇങ്ങനെ നാടുകടത്തിയവരിൽ കുറ്റവാളികളും, ഭീകരവാദികളും, ഗുണ്ടാ സംഘങ്ങളിൽ പേട്ട ആളുകളുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാട് കടത്തലിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നതെന്നും, പൊതുജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കപ്പെടുകയായെന്നും അവർ വ്യക്തമാക്കി.
രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കാൻ അമേരിക്കൻ ഭരണകൂടം എടുക്കുന്ന നടപടിയുടെ തുടക്കം മാത്രമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 20 ന് ഉദ്ഘാടന ചടങ്ങിന് ശേഷം, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് “അമേരിക്കൻ ജനതയെ അധിനിവേശത്തിൽ നിന്ന് സംരക്ഷിക്കുക” എന്നതുൾപ്പെടെയുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ചിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ അനധികൃത കുടിയേറ്റത്തിൻ്റെ അഭൂതപൂർവമായ പ്രളയമാണ് യുഎസിൽ കണ്ടതെന്ന് ഉത്തരവിൽ പറയുന്നു. നിരപരാധികളായ അമേരിക്കക്കാർക്കെതിരെ നികൃഷ്ടവും ഹീനവുമായ പ്രവൃത്തികൾ ചെയ്യുന്ന ഈ അന്യരാജ്യക്കാരിൽ പലരും “ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും” കാര്യമായ “ഭീഷണി” ഉയർത്തുന്നുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. അതേ സയം, നിരവധി മനുഷ്യാവകാശ സംഘടനകൾ ഇത്തരം കടുത്ത നടപടികൾക്കെതിരെ രംഗത്ത് വന്നു.
