കേന്ദ്ര നയങ്ങൾക്കെതിരെ ഐക്യനിര അനിവാര്യം: കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം
1 min read

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യനിര ശക്തിപ്പെടുത്തണമെന്ന് കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളും സിവിൽ സർവീസിനെയും പൊതു വിദ്യാഭ്യാസ മേഖലയെയും തകർക്കുന്ന നടപടികളുമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഫെഡറൽ തത്വങ്ങൾ കാറ്റിൽപറത്തി സംസ്ഥാനങ്ങളുടെ അധികാര‐ അവകാശങ്ങൾ കവരുന്നു. അർഹതപ്പെട്ട നികുതിവിഹിതം നിഷേധിച്ച് സംസ്ഥാനങ്ങളെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.
കേരളത്തിൽ കഴിഞ്ഞവർഷം മാത്രം 57,400 കോടി രൂപയുടെ വരുമാന നിഷേധമുണ്ടായി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് കടുത്ത നിബന്ധന അടിച്ചേൽപ്പിച്ചും കേന്ദ്ര വിഹിതം നിഷേധിച്ചും സംസ്ഥാന വിഹിതം ഏകപക്ഷീയമായി മാറ്റം വരുത്തിയും കേന്ദ്ര സർക്കാർ ദ്രോഹിക്കുന്നു. കേന്ദ്ര സാമ്പത്തിക ഉപരോധം കാരണം ജീവനക്കാരുടെ ക്ഷാമബത്ത യഥാസമയം അനുവദിക്കുന്നതിലും ശന മ്പളപരിഷ്‌കരണ കുടിശിക ലഭ്യമാക്കുന്നതിലും വലിയ കാലതാമസമുണ്ടായി. ഫെഡറൽ തത്വങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര‐ സംസ്ഥാന ബന്ധങ്ങൾ പുനഃസംഘടിപ്പിക്കാനും അതുവഴി സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങൾ സംരക്ഷിക്കാനും യോജിച്ച പോരാട്ടങ്ങൾ അനിവാര്യമാണെന്ന് സമ്മേളനം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖല അടിമുടി വാണിജ്യവൽക്കരിക്കാനും വർഗീയവൽക്കരിക്കാനും ഇടയാക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. ഫെഡറലിസം, മതനിരപേക്ഷത, ന്യൂനപക്ഷ പരിരക്ഷ എന്നിവ തിരസ്‌കരിച്ച് ഹൈന്ദവ ദേശീയതയാണ് ഇന്ത്യൻ പാരമ്പര്യം എന്ന ആശയം മുന്നോട്ടുവെക്കുന്ന ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കാനുള്ള കരുത്തുറ്റ പ്രക്ഷോഭം ഉയർന്നുവരണം. പുഎഫ്‌ആർഡിഎ നിയമം പിൻവലിച്ച്, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച്, പഴയ പെൻഷൻ പദ്ധതിക്കായി യോജിച്ച പോരാട്ടം തുടരണമെന്നും പ്രമേയത്തിൽ പറഞ്ഞു.
